
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിന് രണ്ട് നാള്‍ മാത്രം അവശേഷിക്കെ പ്രചാരണം കൂടുതല്‍ ശക്തമാക്കി മുന്നണികളുടെ തേരോട്ടം. ബുധനാഴ്‌ച വൈകുന്നേരമാണ് കൊട്ടിക്കലാശം.
മൈക്ക് സ്ക്വാഡുകളും കലാ പരിപാടികളുമായി കൊഴുപ്പേറുന്ന പ്രചരണമാണ് മൂന്ന് മുന്നണികളും ആസൂത്രണം ചെയ്‌തിരിക്കുന്നത്. ദിനംപ്രതി നടക്കുന്ന സംഭവ വികാസങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണികള്‍.
സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും മൂന്ന് മുന്നണികളും ഉച്ചഭാഷിണികള്‍ വാഹനങ്ങളില്‍ പ്രവർത്തിപ്പിച്ച് കൊണ്ടുള്ള പ്രചാരണം ശക്തമായി മുന്നേറുകയാണ്. ബി.ജെ.പി മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശക്തമായ പ്രചാരണമാണ് വിവിധ മണ്ഡലങ്ങളില്‍ നടത്തുന്നത്.

മൂന്ന് മുന്നണികളും രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുകയാണ്.
തെരഞ്ഞെടുപ്പിന്‍റെ അഭിപ്രായ സർവേകളില്‍ സംസ്ഥാനത്ത് യു.ഡി.എഫിന് മുൻതൂക്കം പറയുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ ലഭിച്ച 19 സീറ്റ് ലഭിക്കുമോ എന്നാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ദേശീയ തലത്തില്‍ സി.പി.എമ്മിന് തലയുയർത്തി നില്‍ക്കാൻ ഇത്തവണ കേരളത്തില്‍ മികച്ച വിജയം അനിവാര്യമാണ്. എട്ട് സീറ്റെങ്കിലും നേടണം എന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി നേതൃത്വം പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
