
ദുബായ്: അന്തരിച്ച പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍(80) ന് അന്ത്യാഞ്ജലി. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ഞായറാഴ്‌ച രാത്രിയായിരുന്നു അന്ത്യം. ശനിയാഴ്‌ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മരണസമയത്ത് ഭാര്യ ഇന്ദിരാ രാമചന്ദ്രനും മകള്‍ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നെങ്കിലും പുതിയ ബിസിനസ് സംരഭങ്ങള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍. പരേതരായ വി.കമലാകരമേനോൻ്റെയും രുഗ്മിണിയമ്മയുടെയും മകനായി 1942 ജൂലായ് 31ന് തൃശൂരിലാണ് രാമചന്ദ്രൻ്റെ ജനനം.


എഴുപതുകളിലാണ് കുവൈറ്റില്‍ അറ്റ്ലസ് ഗ്രൂപ്പിൻ്റെ ആദ്യ ജുവലറി തുടങ്ങുന്നത്. വിവിധ ഇടങ്ങളിലായി അറ്റ്‌ലസ് ജുവലറി ഗ്രൂപ്പിന് അമ്പതോളം ശാഖകള്‍ ഉണ്ടായിരുന്നു. വിവിധ ബാങ്കുകളില്‍ നിന്ന് എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിൻ്റെ വായ്‌പ തിരിച്ചടക്കുന്നതില്‍ വീഴ്‌ച വന്നതിനെ തുടര്‍ന്ന് 2015ല്‍ ദുബായ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. 2018ലാണ് ജയില്‍ മോചിതനായത്.
വൈശാലി, സുകൃതം, ഇന്നലെ എന്നിവ ഉള്‍പ്പെടെ നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മകന്‍ ശ്രീകാന്ത് രാമചന്ദ്രന്‍, മകള്‍ ഡോ. മഞ്ജു രാമചന്ദ്രന്‍. സംസ്‍കാര ചടങ്ങുകള്‍ തിങ്കളാഴ്‌ച ദുബായ് ജബല്‍ അലി ശ്‍മശാനത്തിലാണ്.
