
പത്തനംതിട്ട: സന്നിധാനത്ത് അയപ്പഭക്തരെ വരവേറ്റത് പുലിവാഹനനായ അയ്യപ്പൻ്റെ ശില്പം. ശബിരമലയിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് ആരാധനാ പീഠമായാണ് അയപ്പശില്പം പണി കഴിപ്പിച്ചിരിക്കുന്നത്.
അമ്പും വില്ലുമേന്തിയ പുലിവാഹനനായ അയപ്പനെയാണ് ശില്‍പത്തിലൂടെ ഭക്തര്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരിക്കുന്നത്.
പമ്പാ ത്രിവേണിയിലാണ് ഈ അയ്യപ്പശില്പം സ്ഥാപിച്ചിട്ടുള്ളത്. വ്യവസായിയും അമ്പലക്കര ഫിലിംസ് ഉടമയുമായ കൊട്ടാരക്കര സ്വദേശി ബൈജു അമ്പലക്കരയാണ് നേര്‍ച്ചയായി ശില്‍പം സമര്‍പ്പിച്ചത്. 28 അടിയാണ് ശില്പത്തിൻ്റെ ഉയരം.

ഒരു വര്‍ഷത്തോളം എടുത്താണ് ഇതിൻ്റെ പണി പൂര്‍ത്തിയാക്കിയത്. പമ്പാ ത്രിവേണിയിലെ ദേവസ്വം ബോര്‍ഡിൻ്റെ സ്ഥലത്താണ് പുതിയ അയ്യപ്പശില്പം സ്ഥാപിച്ചിരിക്കുന്നത്. യോദ്ധാവായി പുലിപ്പുറത്തിരിക്കുന്ന അയ്യപ്പൻ്റെ ശില്പം നിര്‍മ്മിച്ചിരിക്കുന്നത് ഫെറോ സിമണ്ടും സിലിക്കണും ഉപയോഗിച്ചാണ്. കൊല്ലം സ്വദേശി ശാന്തനുവാണ് ശില്‍പ്പത്തിൻ്റെ നിര്‍മ്മാണം.
കഴിഞ്ഞ 48 വര്‍ഷത്തോളമായി ശബരിമലയില്‍ മുടങ്ങാതെ ദര്‍ശനം നടത്തുന്ന ഭക്തനാണ് ബൈജു. ശില്‍പം പണി കഴിപ്പിച്ചു നല്‍കാനായത് തൻ്റെ നിയോഗമായാണ് അദ്ദേഹം കാണുന്നത്. അയ്യപ്പ ശില്‍പ്പത്തിൻ്റെ അനാച്ഛാദനം ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ.അനന്ത ഗോപൻ നിര്‍വഹിച്ചു.
