
നീലേശ്വരം / കാസർകോട്: ചിറപ്പുറം ആലിങ്കീഴിൽ സി.ഐ.ടി.യു നേതാവിൻ്റെ വീട് കുത്തിത്തുറന്ന് പതിനേഴരപ്പവൻ സ്വർണ്ണാഭരണങ്ങളും പണവും കവർന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കുടുക്കി നീലേശ്വരം പോലീസ്. നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ.വി ഉമേശൻ്റെ നേതൃത്വത്തിൽ എസ്.ഐ. കെ.വി രതീശനും സംഘവുമാണ് മോഷ്ടാവായ കൊട്ടാരക്കര, ഇടയ്ക്കിടത്തെ സുനിൽ രാജിൻ്റെ മകൻ അഭിരാജിനെ (29) കോഴിക്കോട് നിന്നും പിടികൂടിയത്.
ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ സി.ഐ.ടി.യു നേതാവ് ഒ.വി രവീന്ദ്രൻ്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 മണിക്കും വൈകുന്നേരം 4.30 മണിക്കുമിടയിൽ കവർച്ച നടന്നത്.

വീട്ടുകാർ പുറത്തുപോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് കയറിയ മോഷ്ടാവ് അലമാരക്ക് അകത്ത് സൂക്ഷിച്ചിരുന്ന 17.5 പവൻ സ്വർണ്ണവും 8000 രൂപയും കവരുകയായിരുന്നു.
വീട്ടിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ മോഷ്ടാവിൻ്റെ ചിത്രം പ്രതിയെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിച്ചു. ഒ.വി രവിയുടെ മകൾ രമ്യ തിരുവന്തപുരത്താണ് ജോലി ചെയ്യുന്നത്. ഇവർ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമടക്കമാണ് കവർച്ച ചെയ്യപ്പെട്ടത്.
