അമ്മയില്ലാത്ത വീട്ടില്‍ ജോമോനും കുട്ടികളും കഴിഞ്ഞത് സ്‌നേഹത്തോടെ; ആക്രമണ വാര്‍ത്ത വിശ്വസിക്കാൻ കഴിയാതെ നാട്ടുകാർ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing അമ്മയില്ലാത്ത വീട്ടില്‍ ജോമോനും കുട്ടികളും കഴിഞ്ഞത് സ്‌നേഹത്തോടെ; ആക്രമണ വാര്‍ത്ത വിശ്വസിക്കാൻ കഴിയാതെ നാട്ടുകാർ

കോട്ടയം: മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് അച്ഛന്‍ ആത്മഹത്യ ചെയ്‌തു എന്ന നടുക്കുന്ന വാര്‍ത്ത കേട്ടാണ് പാലാ രാമപുരത്തെ നാട്ടുകാര്‍ ഇന്ന് ഉറക്കമെഴുന്നേറ്റത്. എന്നാല്‍ പുലിക്കുന്നേല്‍ ജോമോന്‍ ഇത്തരത്തില്‍ കുട്ടികളെ ആക്രമിക്കാനുള്ള യഥാര്‍ഥ കാരണമറിയാതെ കുഴങ്ങുകയാണ് നാട്ടുകാര്‍. ഭാര്യയുമായി പിണങ്ങി കഴിയുകയാണെങ്കിലും കുട്ടികളുമായി നല്ല സ്‌നേഹത്തിലാണ് ജോമോന്‍ കഴിഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ജോമോൻ്റെ വെട്ടേറ്റ് ഗുരുതമായി പരിക്കേറ്റ് മൂന്ന് പെണ്‍കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലാണ്. അനന്യ (13), അമേയ (10), അനാമിക ഏഴ് എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ അനാമികയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.

വെട്ടേറ്റ മക്കള്‍ തൊട്ടടുത്ത വീടില്‍ അഭയം തേടിയതോടെ, വീട്ടിലേക്ക് കയറി ജോമോന്‍ ജീവനൊടുക്കുക ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ബന്ധുവിൻ്റെ വീട്ടിലാണ് പിതാവും മക്കളും താമസിച്ചിരുന്നത്. അവിടെ വച്ചാണ് ദാരുണ സംഭവമുണ്ടാകുന്നത്. മൂത്തകുട്ടിയെ ഞായറാഴ്‌ച വൈകീട്ടാണ് അമ്മയുടെ അടുത്ത് നിന്ന് കൂട്ടികൊണ്ട് വന്നത്. വെട്ടേറ്റ കുട്ടികള്‍ അടുത്തുള്ള വീട്ടിലേക്ക് ഓടിച്ചെല്ലുകയായിരുന്നു. ഒന്നരവര്‍ഷമായി ജോമോനും മക്കളും തനിച്ചാണ് താമസം. ജോമോൻ്റെ ഭാര്യ ഇവരുമായി അകല്‍ച്ചയിലാണ്. രാത്രി കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിക്കൂടുകയായിരുന്നു.

കുട്ടികള്‍ എല്ലാവരോടും നല്ല സൗഹൃദത്തിൽ ആയിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജോമോന് പെട്ടെന്നുണ്ടായ പ്രകോപനം എന്താണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഭാര്യയുമായി പ്രശ്‌നമുണ്ടോ എന്ന് അറിയില്ലെന്നാണ് ജോമോൻ്റെ അമ്മാവന്‍ ഡൊമിനിക് പറയുന്നത്.

കുട്ടികള്‍ നിലവിളിച്ച്‌ കൊണ്ടാണ് വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയോടിയതെന്ന് ജോമോൻ്റെ അമ്മാവന്‍ മത്തായി പറയുന്നു. കുട്ടികളെ പിന്തുടര്‍ന്ന് എത്തിയ ജോമോന്‍ വീട്ടുമുറ്റത്ത് വച്ചാണ് രണ്ടുകുട്ടികളെ ആക്രമിച്ചത്. തടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും മത്തായി പറയുന്നു.

0Shares