
റേഷൻ കട വഴിയുള്ള ഭക്ഷ്യക്കിറ്റ് എന്നന്നേക്കുമായി നിർത്തിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. തെരഞ്ഞെടുത്ത റേഷൻ കടകളിൽ മറ്റു ഭക്ഷ്യ വസ്തുക്കളും നൽകുന്ന പദ്ധതി നടപ്പാക്കുമെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

അവശ്യ സമയങ്ങളിൽ ഇനിയും നൽകും. കോവിഡ് ഭീതി കുറഞ്ഞതുകൊണ്ടാണ് തൽക്കാലം നിർത്തുന്നതെന്നും ഭക്ഷ്യമന്ത്രി കോഴിക്കോട് പറഞ്ഞു. എല്ലാകാലവും ഭക്ഷ്യക്കിറ്റ് വിതരണം തുടരാനാവില്ലെന്ന് മുഖ്യമന്ത്രി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. തുടർന്നായിരുന്നു കിറ്റ് നിർത്താൻ തീരുമാനിച്ചത്. ഇത് പ്രതിപക്ഷമടക്കം ചർച്ചയാക്കിയതോടെയാണ് ഭക്ഷ്യമന്ത്രി നിലപാട് തിരുത്തിയത്.
റേഷൻകട വഴിയുള്ള കിറ്റ് മഹാമാരിക്കാലത്ത് വലിയ ആശ്വാസമായിരുന്നു. 2020 ഏപ്രിലിലാണ് കിറ്റ് വിതരണം തുടങ്ങിയത്. ഇടയ്ക്ക് രണ്ട് മാസം വിതരണത്തിൽ പ്രശ്‌നമുണ്ടായെങ്കിലും ഇക്കഴിഞ്ഞ സെപ്റ്റംബർ വരെ കിറ്റ് നൽകിയിരുന്നു.
