
എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ശശി തരൂരിന് പിന്തുണയുമായി കേരള പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. നെഹ്‌റു കുടുംബത്തിൻ്റെ കൈയില്‍ നിന്നും കോണ്‍ഗ്രസിനെ മോചിപ്പിക്കാനിറങ്ങിത്തിരിച്ച ജി 23 നേതാക്കളോട് പൊതുവെ അകല്‍ച്ച പാലിച്ച നേതാവാണ് കെ. സുധാകരന്‍.
എന്നാല്‍ രാഹുലിൻ്റെ വിശ്വസ്തനായ കെ.സി. വേണുഗോപാലിനെ ഒതുക്കാന്‍ തരൂരിനെ പിന്തുണക്കുന്നതിലൂടെ തനിക്ക് സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് സുധാകരന്‍ ഇപ്പോള്‍. നെഹ്‌റു കുടുംബത്തിൻ്റെ ഗുഡ്ബുക്കിലുള്ളയാളല്ല എങ്കിലും കേരളത്തിൻ്റെ പ്രത്യേക സാഹചര്യത്തില്‍ സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി നിയോഗിക്കുകയായിരുന്നു ഹൈക്കമാന്‍ഡ്. സുധാകരന്‍ പ്രസിഡന്റാകുന്നത് തടയാന്‍ മുന്നില്‍ നിന്നയാളാണ് കെ.സി. വേണുഗോപാല്‍.

പക്ഷേ വേണുഗോപാലിൻ്റെ നീക്കങ്ങള്‍ അന്ന് ഫലം കണ്ടില്ല. തനിക്കെതിരെ കരുക്കള്‍ നീക്കിയ ആള്‍ക്കൊരു പണികൊടുക്കാന്‍ കിട്ടിയ അവസരം തരൂരിനെ മുന്‍നിര്‍ത്തി സുധാകരന്‍ മുതലെടുക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കേരളത്തില്‍ നിന്ന് മറ്റൊരു നേതാവും തരൂരിന് പിന്തുണയുമായി രംഗത്തെത്തിയിട്ടില്ല. മനീഷ് തിവാരി അല്ലെങ്കില്‍ ശശി തരൂര്‍ എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന ജി 23 നേതാക്കളുടെ ആഗ്രഹം പുറത്തറിഞ്ഞത് മുതല്‍ തരൂരിനെതിരെയാണ് കെ.പി.സി.സി നിലകൊള്ളുന്നതെന്നും തരൂരിനെ കേരളം പിന്തുണയ്ക്കില്ലെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
