
കൊല്ലം: റെയിൽവെ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ട് ട്രെയിൻ അട്ടിമറിക്കാൻ തന്നെയാണ് പ്രതികൾ ശ്രമിച്ചതെന്ന് പോലീസ്. മദ്യലഹരിയിൽ ചെയ്തതാണെന്ന പ്രതികളുടെ വാദം തള്ളിക്കൊണ്ടാണ് പോലീസ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നത്. പ്രതികളുടെ വാദം പോലീസ് തള്ളി. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും നിരവധി കേസുകളിൽ ഇരുവരും പ്രതികളാണെന്ന് പോലീസ് പറയുന്നു. പെരുമ്പുഴ സ്വദേശികളായ രാജേഷ്, അരുണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നര മണിയോടെയാണ് റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയാള്‍ റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പോസ്റ്റ് ട്രാക്കിൽ നിന്നും എടുത്തുമാറ്റി. എന്നാൽ മണിക്കൂറുകള്‍ക്ക് ശേഷം റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലും ട്രാക്കിൽ പോസ്റ്റ് കണ്ടെത്തി. ഇതോടെയാണ് ട്രെയിൻ അട്ടിമറി സാധ്യത പോലീസ് സംശയിച്ചത്. മദ്യലഹരിയിൽ എങ്കിൽ പ്രതികൾ രണ്ടാം തവണയും പോസ്റ്റ് കൊണ്ടിടില്ലായിരുന്നു. ഇത് സ്വബോധത്തോടെയാണ് ചെയ്തതെന്ന് ഉറപ്പിക്കേണ്ടിവരും. ട്രെയിൻ അട്ടിമറിയാണ് പ്രതികളുടെ ലക്ഷ്യം. ഇതിന് സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവാണെന്നും പോലീസ് പറയുന്നു.
