
ന്യൂഡല്‍ഹി: മാരക ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന 27 കീടനാശിനിയുടെ ഉപയോഗം നിരോധിക്കണമെന്ന വിദഗ്‌ധ സമിതി ശുപാര്‍ശ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. വിദഗ്‌ധ സമിതി ശുപാര്‍ശ ചെയ്‌ത 27 കീടനാശിനിയില്‍ മൂന്നെണ്ണം മാത്രമാണ് നിരോധിച്ചത്.

ഡോ. ഡി.എസ് ഖുറാന സബ് കമ്മിറ്റി, ഡോ. ടി.പി രാജേന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ കോടതി മുമ്പാകെ സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
സത്യവാങ്മൂലം നൽകാനും നിർദേശിച്ചു. കീടനാശിനികള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്നത് ശരിയല്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത് ബാനര്‍ജി വാദിച്ചു. കുട്ടികള്‍ക്കുപോലും മാരക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന 18 കീടനാശിനി രാജ്യത്ത് ഉപയോഗിക്കുന്നു എന്നതാണ് പരാതിയെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
