
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട എസ്.എൻ.സി ലാവ്ലിൻ കേസ് വാദം കേൾക്കുന്നത് സുപ്രീംകോടതി 33-ാം തവണയും മാറ്റി വച്ചു. കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് മലയാളിയായ ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറി. ജസ്റ്റിസ് എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ ഇതേ കേസിൽ താൻ വാദം കേട്ടിട്ടുണ്ടെന്ന് പറഞ്ഞ് ജസ്റ്റിസ് സി.ടി രവികുമാർ ഡിവിഷൻ ബെഞ്ചിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് തിങ്കളാഴ്‌ച മാറ്റിയത് .

ബെഞ്ചിൽ നിന്ന് ജഡ്‌ജി പിൻമാറിയ സാഹചര്യത്തിൽ തുടർനടപടികൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുന്നത്. അന്നത്തെ വൈദ്യതി മന്ത്രി എന്ന നിലയിലാണ് പിണറായി വിജയൻ ഈ കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
വാദം കേൾക്കുന്ന നാലാം നമ്പർ കോടതിമുറിയിൽ 21–ാം നമ്പർ കേസായാണ് ലാവ്‍ലിൻ ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നത്. പനി ബാധിച്ചു ചികിത്സയിലായതിനാൽ ഹർജി പരിഗണിക്കുന്നത് മൂന്നാഴ്‌ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഊർജ വകുപ്പു മുൻ ജോയിണ്ട് സെക്രട്ടറി എ.ഫ്രാൻസിസിൻ്റെ അഭിഭാഷകൻ എം.എൽ.ജിഷ്ണു കത്ത് നൽകിയിരുന്നു.
