
മംഗളുരു: മംഗലാപുരം ബാജ്‌പേയിൽ ബജ്‌റംഗദള്‍ പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. ക്രിമിനല്‍ കേസുകളിൽ പ്രതിയായ സുഹാസ് ഷെട്ടി (30) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ സുഹൃത്തിനൊപ്പം യാത്രചെയ്യവേ വാഹനം തടഞ്ഞുനിർത്തി ഒരു സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു. 6 പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. കാറിലും മറ്റു വാഹനത്തിലുമായി എത്തിയ സംഘം പിന്നീട് രക്ഷപെട്ടു. മാരകായുധങ്ങളുമായി സുഹാസിനെ വെട്ടികൊലപെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നഗരത്തിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും തടയാനായില്ല. കൊലയാളി സംഘം പോയതിന് ശേഷമാണ് സുഹാസിനെ ആശുപത്രിയിൽ എത്തിക്കാനായത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
2022 ജൂലൈയില്‍ സൂറത്കലില്‍ മുഹമ്മദ് ഫാസില്‍ എന്ന 23 കാരനെ തുണിക്കടയില്‍ കയറി വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയാണ് സുഹാസ് ഷെട്ടി. ഈ കേസില്‍ നിലവില്‍ ജാമ്യത്തിലാണ് സുഹാസ്. ബെള്ളാരെയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഫാസിലും വെട്ടേറ്റ് മരിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലും മംഗളുരുവിലുമായി അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സുഹാസ് ഷെട്ടിയെന്നും പറയുന്നു. സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വിശ്വ ഹിന്ദു പരിഷത്ത് (VHP) ദക്ഷിണ കന്നഡ ജില്ലയിൽ ബന്ദിന് ആഹ്വനം ചെയ്തു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ക്രമസമാധാനം നഷ്ട്ടപെട്ട ഭീതിയിലാണ് ജനങ്ങൾ.
