
കാഞ്ഞങ്ങാട്: ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മാനുഷിക മൂല്യങ്ങളുടെയും സാർവ ലൗകിക പ്രേമത്തിൻ്റെ യും സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് പുട്ടപർത്തിയിൽ നിന്നും പുറപ്പെട്ട രഥ യാത്രയ്ക്ക് കാസർഗോഡ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ജില്ലയിലെ തൃക്കരിപ്പൂർ, ചീമേനി, കല്യോട്ട് എന്നീ സ്വീകരണ കേന്ദ്രങ്ങൾക്ക് ശേഷം കാഞ്ഞങ്ങാട് സായി സമിതിയുടെ നേതൃത്വത്തിൽ ഹോസ്ദുർഗ്ഗ് മാന്തോപ്പ് മൈതാനിയിൽ സ്വീകരണം ഒരുക്കി. കല്യോട്ടെ സ്വീകരണ കേന്ദ്രത്തിൽ നിന്നും ദേശീയപാത വഴി ആലാമി പള്ളി സംസ്ഥാന പാതയിലെ ഹോസ്ദുർഗ്ഗ് രാജേശ്വരി മഠം കേന്ദ്രീകരിച്ച് പൂർണ്ണ കുംഭം, വേദഘോഷം, പഞ്ചവാദ്യം, താലപ്പൊലി മുത്തുക്കുട എന്നിവയുടെ അകമ്പടിയോടുകൂടി രഥത്തെ വരവേറ്റു. തുടർന്ന് ഹോസ്ദുർഗ്ഗ് രാജേശ്വരി മഠം സർവാധികാരി കുഞ്ഞിരാമൻ, സത്യസായി സേവാസമിതി കാഞ്ഞങ്ങാട് കൺവീനർ അരവിന്ദൻ എന്നിവർ ചേർന്ന് മംഗളാരതി ചെയ്ത് തേങ്ങയുടച്ച് കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് മാന്തോപ്പ് മൈതാനിയിലേക്ക് ആനയിച്ചു.
സത്യ സായി സമിതി സേവാ പ്രവർത്തകരും, മറ്റ് ഭക്തജനങ്ങളും സത്യസായി പ്രേമവാഹിനി രഥ യാത്രയെ അനുഗമിച്ചു. തുടർന്ന് നടന്ന സ്വീകരണ പരിപാടിയിൽ സത്യസായി സേവ സമിതി മുൻ സ്റ്റേറ്റ് കോഡിനേറ്റർ കെ.പി.രാമചന്ദ്രൻ, ഒ.എം.സാമുവൽ മാസ്റ്റർ മാധവ വാര്യർ എന്നിവർ സംസാരിച്ചു. സത്യസായി സേവ സമിതി ജില്ലാ പ്രസിഡണ്ട് ഡോക്ടർ ആർ. സതീഷ് കുമാർ, കൺവീനർ അരവിന്ദൻ, കെ.പി. ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.
