
തിരുവനന്തപുരം: അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ ഒരുങ്ങി റേഷൻ വ്യാപാരികള്‍. അടുത്തമാസം പകുതിയോടെ കടകള്‍ പൂർണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷൻ കോ-ഓർഡിനേഷൻ സമിതിയുടെ നീക്കം. സമരത്തിലേക്ക് പോയാല്‍ ഓണക്കാലത്ത് പൊതുവിതരണ രംഗം വലിയ പ്രതിസന്ധിയിലായേക്കും. സമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് താലൂക്ക് തലത്തില്‍ റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സമിതിയുടെ ചർച്ചകളും നടക്കുന്നുണ്ട്. മുമ്പ് കട അടച്ചുള്ള സമരം നടത്തിയിട്ടും സർക്കാരിന്റെ കണ്ണ് തുറന്നില്ല. റേഷൻ വ്യാപാരികളുടെ ആവശ്യങ്ങള്‍ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയതല്ലാതെ തീരുമാനമെന്നും സർക്കാർ തലത്തില്‍ ഉണ്ടായില്ല എന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്.
വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക. കിറ്റ് കമ്മീഷൻ നല്‍കുക. കെ.ടി.പി.ഡി.എസ് ആക്റ്റിലെ അപാകതകള്‍ പരിഹരിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് റേഷൻ വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നത്. ഇക്കാര്യത്തില്‍ ഒന്നും സർക്കാർ ഇടപെടാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ വ്യാപാരികളെ നിർബന്ധിതരാകുന്നത്. അതേസമയം വിദഗ്ധസമിതി റിപ്പോർട്ട്, ഭക്ഷ്യമന്ത്രിയുടെ പക്കല്‍ എത്തിയെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. അരി അടക്കമുള്ള ധാന്യങ്ങളുടെ കുറവ് റേഷൻ കടകള്‍ നേരിടുന്നു. ഈ മാസം ഇതുവരെ 45 ലക്ഷത്തോളം ആളുകള്‍ റേഷൻ വാങ്ങി. 95 ലക്ഷത്തോളം ആണ് കേരളത്തിലെ റേഷൻ കാർഡ് ഉടമകളുടെ എണ്ണം.
