
കാസർകോട്: കുംബഡാജെയിലെ പുഷ്പലതയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ചുള്ള മരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. പുഷ്പലതയുടെ നാല് പവൻ തൂക്കമുള്ള കരിമണി സ്വർണ്ണമാല നഷ്ടമായിരുന്നു. ഇതാണ് മോഷണത്തിലേക്കും തുടർന്ന് കൊലപാതകത്തിലേക്കും നയിച്ചത്. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. രമേശ് നായ്ക്ക് എന്നയാളാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
70 വയസ്സുകാരിയുടെ മുഖത്തും കഴുത്തിലും പാടുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൊലപാതകം ആണെന്ന സംശയം നാട്ടുകാരും ബന്ധുക്കളും ഉന്നയിച്ചിരുന്നു. ഈ സംശയം ശരിവെക്കുന്നതാണ് പുറത്തുവന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൈകൾ കൊണ്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം.
