
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.എമ്മിൻ്റെ മുതിര്‍ന്ന നേതാവുമായി വി.എസ്. ചൊവാഴ്‌ച രാവിലെ അച്യുതാനന്ദൻ്റെ വസതിയിലെത്തി. രാവിലെ പത്തു മണിയോടെയായിരുന്നു സന്ദര്‍ശനം. വി.എസിൻ്റെ 99-ാം പിറന്നാള്‍ ദിനമായിരുന്നു കഴിഞ്ഞ ദിവസം. വി.എസിന് പിറന്നാള്‍ ആശംസകള്‍ അറിയിക്കാനാണ് ഗവര്‍ണര്‍ വസതിയിലെത്തിയത്.
കുടുംബാംഗങ്ങളെ നേരില്‍ കണ്ട് ആശംസ അറിയിച്ചു. ഡോക്റ്റര്‍മാരുടെ കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ വിഎസിൻ്റെ അടുത്തേക്ക് സന്ദര്‍ശകരെ അനുവദിക്കാറില്ല. പത്തു മിനിറ്റോളം മാത്രമാണ് സന്ദര്‍ശനം നീണ്ടത്. ഗവര്‍ണര്‍ക്കെതിരെ സിപിഎം പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്ന അതേസമയത്താണ് ആരിഫ് മുഹമ്മദ് ഖാന്‍ മുതിര്‍ന്ന നേതാവിൻ്റെ വസതിയിൽ എത്തിയതെന്നത് ശ്രദ്ധേയമാണ്. ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധ പരിപാടികളാണ് എല്‍.ഡി.എഫ് സംഘടിപ്പിക്കുന്നത്.

സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്. ചൊവാഴ്‌ച തിരുവനന്തപുരത്ത് പ്രതിഷേധ കൂട്ടായ്‌മയ്മയോടെ ആണ് തുടക്കം. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നേതൃത്വത്തിൽ വിദ്യാര്‍ത്ഥി, യുവജന സംഘടനകളും പരസ്യ പ്രതിഷേധത്തില്‍ രംഗത്തിറങ്ങി.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ വി.സിമാര്‍ ഉടന്‍ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും ഒമ്പത് വി.സിമാര്‍ക്കും സ്ഥാനത്ത് തുടരാമെന്നും ഹൈക്കോടതി തിങ്കളാഴ്‌ച വ്യക്തമാക്കിയിരുന്നു. കാരണം കാണിക്കല്‍ നോട്ടീസ് പ്രകാരം ഗവര്‍ണര്‍ / ചാന്‍സലര്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സര്‍വകലാ ശാലകളിലെയും വൈസ്. ചാന്‍സലര്‍മാര്‍ക്ക് അവരുടെ സ്ഥാനങ്ങളില്‍ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ചാന്‍സലറുടേത് തന്നെയായിരിക്കുമെന്നും നടപടിക്രമങ്ങള്‍ നിയമപ്രകാരം ആകണമെന്നും കോടതി വ്യക്തമാക്കി.
