
മുംബൈയിലെ ഒരു ഹോട്ടലിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് നടി പ്രിയാ വാര്യർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി സോഷ്യൽ മീഡിയായിൽ ശ്രദ്ധ നേടുന്നു . ഹോട്ടലിൻ്റെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് താരം ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
” ഫെർൺ ഗോർഗോൺ എന്ന ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവർ പുറത്തുനിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല എന്നുള്ളത്. അങ്ങനെയാകുമ്പോൾ അവർക്ക് ഭക്ഷണത്തിനുവേണ്ടി താമസക്കാരിൽ നിന്നും അധികം പണം ഈടാക്കാമല്ലോ. അവിടെ താമസിക്കുന്ന ആളുകൾ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാർജ് ആണ്.

എനിക്ക് ഇവരുടെ ഈ പോളിസിയെക്കുറിച്ച് മുൻപ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോൾ ഞാൻ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു. ഈ ഹോട്ടൽ ഷൂട്ടിങ് ആവശ്യങ്ങൾക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്ഷൻ ടീം ആണ് ഹോട്ടൽ എനിക്ക് ബുക്ക് ചെയ്തത്. അതുകൊണ്ടുതന്നെ എനിക്ക് ഇവരുടെ ഈ പോളിസികൾ ഒന്നും വായിച്ചു നോക്കാൻ കഴിഞ്ഞില്ല.
ഇത്തവണതേക്ക് മാത്രം ക്ഷമിക്കുവാൻ ഞാനവരോട് താഴ്മയായി അഭ്യർത്ഥിച്ചു. ഭക്ഷണത്തിന് ഞാൻ പണം നൽകിയതാണ് എന്നും അത് കളയുവാൻ പറ്റില്ല എന്നും ഞാൻ പറഞ്ഞു. അവർ എന്നോട് ഒന്നുകിൽ ഭക്ഷണം കളയുക, അല്ലെങ്കിൽ പുറത്തുനിന്നും കഴിച്ചിട്ടു വരിക എന്നാണ് പറഞ്ഞത്. അവർ അവിടെ വലിയ ഒരു സീൻ തന്നെ ഉണ്ടാക്കി. ഞാൻ പറയുന്നത് ഒന്നും തന്നെ അവർ കേൾക്കുവാൻ പോലും തയ്യാറായില്ല. വളരെ മോശം പെരുമാറ്റം ആയിരുന്നു അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അവസാനം എനിക്ക് പുറത്തിരുന്നു ആ തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു” ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു.
