
ശബരിമല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ ഭക്‌തി സാന്ദ്രമായി. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങള്‍ ഉച്ചയോടെ വാദ്യ മേളങ്ങളുടെയും ശരണ മന്ത്രങ്ങളുടെയും അകമ്പടിയോടെ പേട്ട തുള്ളൽ നടന്നു. പേട്ട കൊച്ചമ്പലത്തില്‍ നിന്ന് അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ടതുള്ളല്‍ ആദ്യം ആരംഭിച്ചു.
അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമിയുടെ സാന്നിധ്യമായി ശ്രീകൃഷ്‌ണ പരുന്ത് ക്ഷേത്രത്തിന് മുകളിലൂടെ വട്ടമിട്ടു പറക്കുന്നതോട് കൂടിയാണ് പേട്ടതുള്ളല്‍ ആരംഭിച്ചത്. വാവര് പള്ളിയിലെ സ്വീകരണത്തിന് ക്ഷേത്രം വാവരുടെ പ്രതിനിധിയോട് ഒപ്പം പേട്ട തുള്ളല്‍ സംഘം എരുമേലി ധര്‍മ്മ ശാസ്‌താ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.

പിന്നാലെ ആലങ്ങാട് ദേശത്തിന്‍റെ പേട്ടതുള്ളലും. ആകാശത്ത് പൊന്‍നക്ഷത്രം തിളങ്ങുന്നതോടെ ആണ് ആലങ്ങാട് സംഘത്തിന്‍റെ പേട്ട തുള്ളല്‍ കൊച്ചമ്പലത്തില്‍ നിന്നും പുറപ്പെടൽ. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരും പോയിയെന്ന വിശ്വാസം കണക്കിലെടുത്ത് ആലങ്ങാട് സംഘം പള്ളിയില്‍ കയറാതെയാണ് പോകുന്നത്.
വാദ്യമേളം, കാവടിയാട്ടം, പൂക്കാവടി എന്നിവ പേട്ടതുള്ളലിന് മാറ്റുകൂട്ടുന്നു. എരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിൽ ജനുവരി 12 വെള്ളിയാഴ്‌ച അവധി പ്രഖ്യാപിച്ചിരുന്നു.
