കല്ല്യാണത്തിനും മറ്റ് ചടങ്ങുകള്‍ക്കും തദ്ദേശ സ്ഥാപനത്തിന്‍റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധം; കാസര്‍കോട് കളക്ടര്‍

  • Post category:local news
  • Reading time:1 min read
You are currently viewing കല്ല്യാണത്തിനും  മറ്റ്  ചടങ്ങുകള്‍ക്കും തദ്ദേശ സ്ഥാപനത്തിന്‍റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധം; കാസര്‍കോട് കളക്ടര്‍

കാസര്‍കോട്: ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്‍റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ കല്ല്യാണങ്ങളും മറ്റ് ചടങ്ങുകളും നടത്താന്‍ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബു പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിച്ച ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഈ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി പാലിക്കണം .ഇപ്രകാരം അനുമതി നല്‍കുമ്പോള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും, ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറെയും കൂടി അറിയിക്കണം. ഇത് സംബന്ധിച്ച് വിശദമായ നിര്‍ദേശം നല്‍കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.

ബ്രിട്ടണ്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ അതിതീവ്ര വ്യാപന സാധ്യതയുള്ള കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിന്‍റെ പശ്ചാത്തലത്തില്‍ വിദേശത്തു നിന്ന് വരുന്നവരെ കണ്ടെത്തി ക്വാറന്റൈനില്‍ പാര്‍പ്പിക്കുന്നതിന് അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ഇതിനായി തിരിച്ചു വരുന്നവരുടെ വിവരങ്ങള്‍ പോലീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്ക് വാട്സ് ആപ്പ് മുഖേന കൈമാറുമെന്നും മംഗലാപുരം വിമാനത്താവളത്തിലൂടെ മടങ്ങിയെത്തുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷണറുയുമായി ആശയവിനിമയം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള എല്ലാ നടപടികളും കര്‍ശനമായി തുടരും. ആള്‍ക്കൂട്ടങ്ങളോ ആഘോഷ പരിപാടികളോ ടൂര്‍ണമെന്റുകളോ നടത്താന്‍ അനുമതി നല്‍കുന്നതല്ല. ജില്ലയിലെ പല പ്രദേശത്തും രാത്രി ഒന്‍പതിന്ശേഷവും തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതായി കാണുന്നതായും, ഇക്കാര്യത്തില്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് സ്‌കൂള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചുമതലകള്‍ ഉള്ളതിനാല്‍ ഡി.ഡി.ഇ യുടെ അപേക്ഷ പ്രകാരം ഈ അധ്യാപകരെ മാഷ് പദ്ധതിയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കും . എന്നാല്‍, പ്രൈമറി അധ്യാപകരെ ഉപയോഗപ്പെടുത്തി കൂടുതല്‍ ഊര്‍ജ്ജിതമായി പദ്ധതി തുടരുന്നതിന് നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.

0Shares