
കാസറഗോഡ്: മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ ഇ ചന്ദ്രശേഖരൻ്റെ ജന്മനാട്ടിൽ യു.ഡി.എഫിന് ചരിത്ര വിജയമാണ് നേടാനായത്. ചന്ദ്രശേഖരൻ ആദ്യമായി ജനപ്രതിനിധിയായ വാർഡ്. ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ ഇടത് പാർട്ടി ഗ്രാമമായ പെരുമ്പള മൂന്നാം വാർഡ് യുഡിഎഫിന് 162 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ തകർപ്പൻ വിജയം സമ്മാനിച്ച കഥ. സി.പി.ഐ യുടെ സംസഥാന ജില്ലാ നേതാക്കളുടെ തട്ടകത്തിൽ നേരിട്ട പരാജയം ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു. സി.പി.ഐ ക്കും സി.പി.മ്മിനും നിർണായക സ്വാധീനമുള്ള പെരുമ്പളയിൽ സി.പി.ഐ സി.പി.എം നേർക്കുനേർ മത്സരിച്ചപ്പോൾ പോലും ഇടത് വോട്ടിൽ വിള്ളലുണ്ടാക്കാനോ വിജയിക്കനോ യു.ഡി.എഫിന് സാദിച്ചിരുന്നില്ല. ഈ സ്ഥലത്താണ് ലീഗ് സീറ്റിൽ യു.ഡി.എഫ് സ്വതന്ത്രയിലൂടെ ഇത്തവണ വിജയം കൈവരിച്ചത്.
സി.പി.എമ്മിൽ നിന്നും രാജിവെച്ച രമ മുരളീധരൻ ലീഗ് സീറ്റിൽ യു.ഡി.എഫ് സ്വതന്ത്രയായപ്പോൾ ഇടത് പാർട്ടി ഗ്രാമം രമകൊപ്പം നിന്നു. എ.കെ.ജിയും, ഇ.എം.എസും, ഇ.കെ നായനാറും ഒളിവ്കാല ജീവിതം നയിച്ചിരുന്ന പെരുമ്പള അങ്ങനെ യു.ഡി.എഫിനൊപ്പം ചേർന്നു നിന്നു. ഈ തെരഞ്ഞെടുപ്പ് കാലം ഇടതുമുന്നണിയുടെ മുഖത്തേറ്റ വലിയ അടിയാണ്. മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ, ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു, മുൻ എം.എൽ.എ കെ കുഞ്ഞിരാമൻ, അടക്കമുള്ള നേതാക്കൾ നേരിട്ടിറങ്ങി പ്രചാരണം നയിച്ചിട്ടും എൽ.ഡി.എഫിന് പിടിച്ചുനിൽക്കാനായില്ല.

സി.പി.ഐ മുസ്ലിം ലീഗ് സപ്ത മുന്നണിയായി മത്സരിച്ച 77 ൽ മുൻ മന്തി ഇ ചന്ദ്രശേഖരൻ വിജയിച്ച വാർഡും കൂടിയാണ് പെരുമ്പള. ആ വിജയത്തിന് ശേഷം നീണ്ട 48 വർഷം ഇടതിനൊപ്പം നിന്ന ഗ്രാമം. എന്നാൽ സംസ്ഥാനം ഒട്ടാകെ അല അടിച്ച ഈ യു.ഡി.എഫ് തരംഗത്തിൽ പെരുമ്പളയും ഇടതിനെ കൈവിട്ടു. ചെമ്മനാട് ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫിന് ലഭിച്ച വിജയത്തോടപ്പം പെരുമ്പളയിൽ രമയുടെ വിജയം കൂടി വന്നതോടെ ആഹ്‌ളാദം ഇരട്ടി മധുരമുള്ളതായി യു.ഡി.എഫ് പ്രവർത്തകർ പറഞ്ഞു.
