
കേന്ദ്ര സർക്കാർ റദ്ദാക്കിയ, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370–ാം വകുപ്പ് പുനഃസ്ഥാപിക്കാനാകില്ലെന്ന് കോൺഗ്രസിൽനിന്ന് രാജിവച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. 370–ാം വകുപ്പ് പുനഃസ്ഥാപിക്കുന്നതിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
370–ാം വകുപ്പിൻ്റെ പേരിൽ കശ്മീരിലെ ജനത്തെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും ഗുലാംനബി ആസാദ് വ്യക്തമാക്കി. പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് ആസാദ് നിലപാട് വ്യക്തമാക്കിയത്.

‘370–ാം വകുപ്പ് പുനഃസ്ഥാപിക്കാൻ പ്രയാസമാണ്. 37–ാം വകുപ്പ് പുനഃസ്ഥാപിക്കാൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഈ വകുപ്പിൻ്റെ പേരിൽ കശ്മീരിലെ ജനത്തെ ചൂഷണം ചെയ്യാൻ ഞാൻ അനുവദിക്കില്ല. ഞാൻ ഈ വകുപ്പിൻ്റെ പേരു പറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയുമില്ല. എന്തായാലും 370–ാം വകുപ്പ് പുനഃസ്ഥാപിക്കില്ലെന്ന് തീർച്ച’ ഗുലാം നബി ആസാദ് പറഞ്ഞു.
‘രാഷ്ട്രീയ ചൂഷണം കൊണ്ടു മാത്രം കശ്മീരിൽ ഇതിനകം കൊല്ലപ്പെട്ടത് ഒരു ലക്ഷത്തിലേറെ പേരാണ്. അനാഥരാക്കപ്പെട്ടത് അഞ്ച് ലക്ഷത്തിലധികം കുട്ടികളും. തെറ്റിദ്ധരിപ്പിച്ചും ചൂഷണം ചെയ്തും ഞാൻ ആരോടും വോട്ടു ചോദിക്കില്ല. തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചാൽ പോലും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രമേ ഞാൻ പറയൂ’ ആസാദ് വ്യക്തമാക്കി.
