കേന്ദ്രസർക്കാർ 2021 ലെ ഐ.ടി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി; ലക്ഷ്യം സമ്പൂർണ മാധ്യമനിയന്ത്രണമോ?

  • Post category:national / news
  • Reading time:1 min read
You are currently viewing കേന്ദ്രസർക്കാർ 2021 ലെ ഐ.ടി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി; ലക്ഷ്യം സമ്പൂർണ മാധ്യമനിയന്ത്രണമോ?

സമൂഹമാധ്യമങ്ങളുടെ മേലുള്ള പരാതികളിൽ നടപടി കർശനമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി 2021 ലെ ഐ.ടി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി. അശ്ലീലം, ആൾമാറാട്ടം അടക്കം ആറ് തരം ഉള്ളടക്കം സംബന്ധിച്ചുള്ള പരാതികളിൽ 72 മണിക്കൂറിനകം നടപടിയെടുക്കണമെന്നാണ് ഭേദഗതിയിലെ വ്യവസ്ഥ.

വിദ്വേഷം വളർത്തൽ, അശ്ലീലം, ആൾമാറാട്ടം, വ്യാജവാർത്ത, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ എന്നിവയെപ്പറ്റി പരാതി ലഭിച്ചാൽ 72 മണിക്കൂറിനകം നടപടിയെടുക്കണമെന്നാണ് ഭേദഗതിയിൽ വ്യവസ്ഥ ചെയ്യുന്നത്.

കരട് പ്രസിദ്ധീകരിച്ചപ്പോൾ ഇത് 24 മണിക്കൂർ ആയിരുന്നെങ്കിലും സമൂഹമാധ്യമ കമ്പനികളുടെ അഭിപ്രായം പരിഗണിച്ചാണ് ഇത് 72 ആക്കിയത്. ഇത്തരം ഉള്ളടക്കങ്ങൾ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്വമാണെന്നും ഭേദഗതിയിലുണ്ട്.അതേ സമയം പുതിയ ഐടി ചട്ടഭേദഗതിക്കെതിരെ മുൻ കേന്ദ്ര ഐ.ടി മന്ത്രി കപിൽ സിബൽ രംഗത്തുവന്നു.

മാധ്യമങ്ങളെ സമഗ്രമായി കീഴ്‌പ്പെടുത്തുന്നതാണ് ഈ ഭേദഗതിയെന്ന് അദ്ദേഹം വിമർശിച്ചു. ആദ്യം സർക്കാർ ടി.വി നെറ്റ് വർക്കുകളെ പിടിച്ചെടുത്തു. ഇപ്പോൾ സമൂഹമാധ്യമങ്ങളെയും പിടിച്ചെടുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഭേദഗതിയിലെ മറ്റ് പ്രധാന നിർദേശങ്ങൾ:

*ഉപാധികളും നിബന്ധനകളും ഇന്റർമീഡിയറികൾ പ്രദേശികഭാഷകളിൽ
പ്രസിദ്ധീകരിക്കണം.

*സാമൂഹികമാധ്യമങ്ങൾക്കുപുറമേ ഇകൊമേഴ്‌സ്, ഫിൻടെക് തുടങ്ങിയ എല്ലാ ഇന്റർമീഡിയറികൾക്കും ഇത് ബാധകമാണ്.

*വർഷത്തിൽ ഒരിക്കലെങ്കിലും സാമൂഹികമാധ്യമങ്ങൾ അവരുടെ ചട്ടങ്ങൾ, സ്വകാര്യതാനയം തുടങ്ങിയവ ഉപയോക്താക്കളെ അറിയിക്കണം.

*അപ്പലേറ്റ് സംവിധാനം നിലവിൽവന്നാലും പരാതിക്കാരന് ഏതുസമയവും കോടതിയെ സമീപിക്കാം.

0Shares