
നിലമ്പൂര്‍: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലേക്ക് ഇന്ന് നടന്ന ഉപതെരഞ്ഞെടുപ്പ് സമാധാന പരമായി പൂർത്തിയായി. 20 ദിവസത്തിൽ അധികമായി രാഷ്ട്രീയ പാർട്ടികളുടെ ശക്തമായ പ്രചാരണങ്ങള്‍ക്കൊടുവിലാണ് നിലമ്പൂർ ജനത വിധിയെഴുതിയത്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര ഉണ്ടായിരുന്നു. ആദിവാസി മേഖലയില്‍ ഉച്ചയ്ക്ക് ശേഷം മികച്ച പോളിംഗ് രേഖപ്പെടുത്തി. വൈകിട്ടോടെ തിരക്ക് കുറഞ്ഞു വന്നങ്കിലും വോട്ടു നിലയിൽ വലിയ കുറവ് വന്നില്ല എന്നത് വലിയ പ്രതീക്ഷയിലാണ് മുന്നണികൾ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വിവരം അനുസരിച്ച് അഞ്ചുമണിവരെ 70.76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 2021 ല്‍ ഇത് 75.23 ശതമാനമായിരുന്നു. പോളിംഗ് ശതമാനം ഇനിയും ഉയരാനാണ് സാധ്യത. ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും 9 വർഷം എം.എൽ.എയുമായിരുന്ന പി വി അൻവർ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലുമായി വോട്ട് ചെയ്തു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.
അതേസമയം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുള്ള പി.വി അന്‍വര്‍ ഈ തെരഞ്ഞടുപ്പിൽ നിർണ്ണായക ഘടകമാണ്. തെരഞ്ഞടുപ്പ് കമ്മീഷൻ ബൂത്തുകളുടെ എണ്ണം വധിപ്പിച്ചത് കാരണം ബൂത്തുകളിൽ വലിയ തിരക്ക് അനുഭവപ്പെടാതെ സുഗമമായി വോട്ടെടുപ്പ് നടന്നു. കള്ളവോട്ട്, തർക്കങ്ങൾ, സംഘർഷം പോലുള്ള അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സമാധാന പരമായ ഈ തെരഞ്ഞടുപ്പ് മികച്ച ഒരു തെരഞ്ഞെടുപ്പായി വിലയിരുത്തപെടുന്നു. ജൂണ്‍ 23നാണ് നിലമ്പൂരില്‍ വോട്ടെണ്ണല്‍ നടക്കുക.
