ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങളും ആശങ്കകളും ദൂരീകരിക്കണം; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

You are currently viewing ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങളും ആശങ്കകളും ദൂരീകരിക്കണം; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കാസർകോട്: തലപ്പാടി മുതൽ ചെങ്കള വരെയും, ചെങ്കള മുതൽ നീലേശ്വരം വരെയും ദേശീയപാത നിർമ്മാണത്തിൻ്റെ പേരിൽ ദുരിതം പേറാൻ വിധിക്കപ്പെട്ടവരാണ് കാസർകോട് ജനത. ജനങ്ങളുടെ സംശയങ്ങളും ആശങ്കകളും പൊതുവേ ഇവയാണ്.

  • ഫ്ലൈ ഓവറുകൾക്ക് താഴെ (ചെർക്കള ജംഗ്ഷൻ, കറന്തക്കാട്) സർവ്വീസ് റോഡിൽ ആവശ്യമായ ക്ലിയറൻസ്.
  • നിർമ്മാണം പൂർത്തിയാകുന്നതോടെ കടകളിലേക്കും മറ്റു വാണിജ്യ സ്ഥാപനങ്ങളിലേക്കും സർവ്വീസ് റോഡിൽ നിന്ന് സുഗമമായ പ്രവേശനം.
  • വെള്ളക്കെട്ട് തടയുന്നതിന് ആവശ്യമായ ഡ്രൈനേജ് സംവിധാനം.
  • റീട്ടെയിനിംഗ് വാൾ, സർവ്വീസ് റോഡ്, സൈഡ് പ്രൊട്ടക്ഷൻ.

ഈ ആശങ്കകൾ ദൂരീകരിക്കാൻ താഴെ പറയുന്ന ടെക്നിക്കൽ ഡോക്യുമെന്റുകൾ ലഭ്യമാകേണ്ടതുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

  • മുഴുവൻ സ്‌ട്രെച്ചിൻ്റെയും പ്ലാനും പ്രൊഫൈലും.
  • ബന്ധപ്പെട്ട അനുബന്ധങ്ങളടക്കം ടെക്നിക്കൽ ഷെഡ്യൂൾ എ, ബി, സി, ഡി.
  • ഫ്ലൈ ഓവറുകളുടെ (കറന്തക്കാട്, ചെർക്കള) വിശദമായ ജനറൽ അറേഞ്ച്മെന്റിൻ്റെ ഡ്രോയിംഗ്.
  • ചെയ്നേജ് വ്യക്തമാക്കി പ്രോജക്ട് ഏരിയക്ക് ബാധകമായ ടി.സി.എസ് (ട്രിപ്പിൾ ക്രോസ് സെക്ഷൻ).
  • ഡ്രൈനേജ് ഡ്രോയിംഗ്സ്.

ജനങ്ങളുടെ ആശങ്കകൾ അകറ്റുന്നതിനും നിർവിഘ്നം നിർമ്മാണ പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പ് വരുത്തുന്നതിനും ഈ രേഖകൾ അനിവാര്യമാണെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജിയണൽ മാനേജർക്കും പ്രോജക്ട് ഡയറക്ടർക്കും അയച്ച കത്തിൽ എം.എൽ.എ വ്യക്തമാക്കി. പ്രധാന പാത നിർമ്മിച്ചതിന് ശേഷം മാത്രം സർവ്വീസ് റോഡിൻ്റെ പ്രവൃത്തി തുടങ്ങിയത് കാരണം ജനജീവിതം അങ്ങേയറ്റം ദുസ്സഹമായെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സഞ്ചാരം തടസ്സപ്പെടില്ലെന്നുറപ്പ് വരുത്താൻ സർവ്വീസ് റോഡുകൾ ആദ്യം പണിയുക എന്നതാണ് ശരിയായ രീതി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ഇങ്ങനെയാണ് ചെയ്യേണ്ടിയിരുന്നത്. പക്ഷെ കാസർകോട് അത് പാലിച്ചു കണ്ടില്ല. സർവ്വീസ് റോഡിനേക്കാളും പ്രധാനപാതക്ക് മുൻഗണന കൊടുക്കാൻ സ്വീകരിച്ച രീതിശാസ്ത്രം (മെത്തോഡോളജി) എന്താണെന്ന് വ്യക്തമാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കരാറു കമ്പനികളായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സോസൈറ്റിക്കും, മേഘ എഞ്ചിനീയറിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനും കത്ത് നൽകിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.

0Shares