
ഡൽഹി: കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇന്ന് രാവിലെ ആറിനു തുടങ്ങിയ സമരം ശനിയാഴ്ച രാവിലെ ആറ് വരെ 24 മണിക്കൂര്‍ നീണ്ടു നില്‍ക്കും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടക്കും. സംഭവത്തില്‍ ഐ.എം.എ രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ്. ഒ പി ബഹിഷ്‌കരിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കും. അത്യാഹിത അടിയന്തര വിഭാഗങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. ഓള്‍ ഇന്‍ഡ്യ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ (എ.ഐ.എഫ്. ജി.ഡി.എ) ദേശീയ തലത്തില്‍ കരിദിനം ആചരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കൊല്‍ക്കൊത്തയില്‍ രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആര്‍ ജി.കര്‍ മെഡിക്കല്‍ കോളജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നയായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതിനു പിന്നാലെ പ്രതിയായ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയ് പോലീസിൻ്റെ പിടിയിലായത്.
