
കാസറഗോഡ്: ദേശീയപാത നിർമ്മാണം തുടങ്ങിയതു മുതൽ കാസർകോട് നിന്ന് മുഴങ്ങിക്കേൾക്കുന്ന ആവശ്യമാണ് നുള്ളിപ്പാടിയിലെ അടിപ്പാത. പള്ളികളും ക്ഷേത്രങ്ങളും ആശുപത്രിയും ശ്മശാനവും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അടിപ്പാതയില്ലാത്തത് നീതീകരിക്കാവുന്നതല്ല. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അടിപ്പാതകൾ അനുവദിക്കുമ്പോൾ രണ്ടുവട്ടം ചിന്തിക്കാതെ ആദ്യം പരിഗണിക്കേണ്ടിയിരുന്നത് നുള്ളിപ്പാടിയായിരുന്നു. എന്നാൽ നുള്ളിപ്പാടിയെ വൃസ്മൃതകോടിയിൽ തള്ളിയത് ദുരൂഹമാണ്.
നുള്ളിപ്പാടിയിലെ അടിപ്പാത ന്യായമായ ആവശ്യമാണെന്ന് ആർക്കും ബോധ്യപ്പെടും. മാസങ്ങളായി തദ്ദേശവാസികൾ നടത്തുന്ന സമരത്തിന് സർവ്വ ജനവിഭാഗങ്ങളുടെയും പിന്തുണയുണ്ട്. സ്ത്രീകളും രോഗികളുമടക്കം ആബാലവൃന്ദം ജനങ്ങൾ രാത്രിയും പകലും സമരപ്പന്തലിലാണ്. നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടം കണ്ടില്ലെന്ന് നടിക്കാനാണ് ഇനിയും അധികൃതരുടെ ഭാവമെങ്കിൽ നിർമ്മാണ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യം സംജാതമാകും. ജനപ്രതിനിധികളോടും നാട്ടുകാരോടും സമര സമിതിയോടും ചർച്ച ചെയ്തു പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രി പിണറായി വിജയൻ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജിയണൽ ഓഫീസർ, പ്രോജക്ട് ഡയറക്ടർ എന്നിവർക്കയച്ച കത്തിൽ എൻ.എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
