
കണ്ണൂർ: പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ഗോവിന്ദന്‍ നന്നായി ശോഭിക്കുമെന്നാണ് പൊതുവെ ധാരണ. പാര്‍ട്ടി വിഷയം പഠിപ്പിക്കാനും മറ്റുള്ളവരോട് ഇടപെടാനും മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഗോവിന്ദന് ആകുമെന്ന ഉറച്ച വിശ്വാസമാണുള്ളത്. അത് നേരത്തെ കണ്ടറിഞ്ഞ നേതാവ് ഇ.കെ നായനാര്‍ തന്നെയാണ്.
കണ്ണൂരില്‍ സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷം മുറുകി നില്‍ക്കുന്ന കാലം. പലതട്ടിലും ചര്‍ച്ചകള്‍ നടന്നിട്ടും ഫലം കണ്ടില്ല. ഇതറിയിക്കാന്‍ 2000 ത്തില്‍ അന്ന് ബിജെപി സംഘടനാ സെക്രട്ടറി ആ യിരുന്ന പി.പി മുകുന്ദന്‍ മുഖ്യമന്ത്രി നായനാരെ കാണാന്‍ സെക്രട്ടേറിയറ്റില്‍ ഓഫീസിലെത്തി. വിഷയങ്ങളെല്ലാം സംസാരിച്ചപ്പോള്‍ നായനാരുടെ മറുപടി ഇങ്ങനെ ആയിരുന്നു: ‘നിങ്ങള്‍ മറ്റാരേയും കാണണ്ട. എം.വി ഗോവിന്ദനെ കണ്ട് ചര്‍ച്ച നടത്ത്. ഓനാണ് പസ്റ്റ്. കാര്യം നടക്കണമെങ്കില്‍ ഗോവിന്ദനുമായി സംസാരിക്കണം. ഞാനും പറയാം.’

പാര്‍ട്ടി ആശയങ്ങളിലും നിലപാടുകളിലും വെള്ളം ചേര്‍ക്കാന്‍ കൂട്ടാക്കാത്ത ഗോവിന്ദൻ്റെ പെരുമാറ്റത്തിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്.
ഇന്നത്തെ ആന്തൂര്‍ നഗരസഭയിലെ മൊറാഴയില്‍ കുഞ്ഞമ്പുനായരുടെയും മാധവിയമ്മയുടെയും മകനായി 1953ല്‍ ജനിച്ച ഗോവിന്ദന് പാര്‍ട്ടിയെ ഒന്നുകൂടി ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വമാണ് വന്നുചേർന്നിട്ടുള്ളത്. എ.കെ. ബാലന്‍, പി.രാജീവ്, എം.എ ബേബി, ഇ.പി ജയരാജന്‍ എന്നിവരുടെ പേരുകള്‍ തള്ളിയാണ് എം.വി ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
