
കാസറഗോഡ്: ദേശീയ തീരദേശ പരിപാലന അതോറിറ്റി പുറത്തിറക്കിയ തീരദേശനിർമ്മാണ ഇളവിൽ ഉദുമ നിയോജക മണ്ഡലത്തിലെ തീരദേശ പഞ്ചായത്തുകളെ പാടെ ഒഴിവാക്കിയതിൽ ഉദുമ നിയോജക മണ്ഡലം മുസ്ലിംലീഗ് നേതൃയോഗം പ്രതിഷേധിച്ചു. സംസ്ഥാനത്തെ 66 പഞ്ചായത്തുകളെ സി.ആർ സെഡ് 2 ലേക്ക് മാറ്റിയത് കേരളം നൽകിയ കരട് തീരദേശ പരിപാലന പദ്ധതിയുടെ അടിസ്ഥാനത്തിലാണ്. ഈ കരടിൽ ഉദുമ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളെ ഉൾപ്പെടുത്തിയില്ലെയെന്ന് ഉദുമ എം.എൽ.എ മറുപടി പറയണം. ഇത് ഉദുമ എം.എൽ.എ യുടെ വീഴ്ചയാണ്. തീരദേശനിർമ്മാണ നിയന്ത്രണം 50 മീറ്ററായി കുറക്കുന്ന നിർദ്ദേശത്തിൽ ഉദുമ നിയോജക മണ്ഡലത്തിലെ തീരദേശ പഞ്ചായത്തുകളെ ഉൾപ്പെടുത്താനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. സഹകരണ എംപ്ലോയിസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുത്ത മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഖാദർ കാത്തിമിനെ യോഗം അനുമോദിച്ചു.
ഹമീദ് മാങ്ങാട്, ഹനീഫ കുന്നിൽ, പി.എച്ച് ഹാരിസ് തൊട്ടി, എം.എച്ച് മുഹമ്മദ് കുഞ്ഞി,ബി.എം അബൂബക്കർ ഹാജി, മൻസൂർ മല്ലത്ത്, സി.എച്ച് അഷ്റഫ് ഹാജി, കെ.പി സിറാജുദ്ദീൻ, ടി.എം മുനീർ തുരുത്തി, മജീദ് ചെമ്പിരിക്ക, ഹസൈനാർ കുണ്ടടുക്കം എന്നിവർ പ്രസംഗിച്ചു.
