
കാസർകോട്: ഭാഷാവികാസത്തിൻ്റെ സാഹചര്യങ്ങള്‍ നിലനിര്‍ത്തുക എന്നതാണ് ഒരു ഭാഷയെ സംരക്ഷിക്കാനുള്ള പ്രധാന വഴിയെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകത്തില്‍ സംഘടിപ്പിക്കുന്ന ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ കാലത്ത് ഭാഷകളെ സംരക്ഷിക്കാനും ഭാഷകളെ പാര്‍ശ്വവത്ക്കരിക്കാനുമുള്ള ശ്രമം നടന്നുവരികയാണ്. രാഷ്ട്രീയത്തേയും സാമൂഹ്യ ചിന്തകളെയും സംസ്‌കാരത്തെയും ഏകഭാഷണത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നു. അതുകൊണ്ട് ഭാഷകളെ സംരക്ഷിക്കുക എന്നത് പ്രധാനമായി മാറുന്നു. ഏത് ഭാഷയായാലും അതിനൊക്കെ വികാസത്തിൻ്റെയും രൂപീകരണത്തിൻ്റെയും ചരിത്രമുണ്ട്.
ഏകഭാഷണത്തിലേക്കുള്ള നീക്കങ്ങള്‍ക്കെതിരായ പ്രതിരോധത്തിന് കൂടി ബഹുഭാഷാ സമ്മേളനത്തില്‍ തുടക്കം കുറിക്കുകയാണ്. ഭാഷകള്‍ നിലനിര്‍ത്തുക വഴി സംസ്‌കാരങ്ങളെയും പ്രാദേശിക സവിശേഷതകളെയും നിലനിര്‍ത്തും എന്ന് ഓരോരുത്തരും പ്രതിജ്ഞ എടുക്കണമെന്നും ബഹുഭാഷാ സമ്മേളനത്തിൻ്റെ ആത്യന്തികമായ സന്ദേശം ഇതാണെന്നും അദ്ദേഹം പറഞ്ഞു.
ഭാഷകള്‍ ലോകവീക്ഷണമാണ്. ഭാഷ മരിക്കുമ്പോള്‍ ലോകത്തെ നോക്കിക്കാണുന്ന രീതിയാണ് മരിക്കുന്നത്. ഏതെങ്കിലും ഒരു ഭാഷയാണ് നമ്മുടെ ഭാഷ എന്ന് പറയുന്നതില്‍ അപകടമുണ്ട്. ആ ഭാഷയില്‍ എല്ലാവരും സംസാരിക്കണമെന്നും ആശയങ്ങള്‍ കൈമാറണമെന്നും വാദിക്കാനാരംഭിക്കുന്ന നിമിഷത്തില്‍ തകര്‍ന്ന് പോകുന്നത് ഇന്ത്യ എന്ന മഹത്തായ ആശയമാണ്. ബഹുമുഖങ്ങളായ സംവാദങ്ങളെ മുഴുവന്‍ നിശ്ചലമാക്കാന്‍, നിശബ്ദമാക്കാനുള്ള ശ്രമം നടക്കുന്ന കാലത്ത് വിയോജിപ്പിൻ്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിൻ്റെയും അടിസ്ഥാന അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുക എന്നത് പുതിയ കാലത്തെ മുഴുവന്‍ ജനതയുടെയും ദൗത്യമാണെന്നും കെ.സച്ചിദാനന്ദന്‍ പറഞ്ഞു.

എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗോവിന്ദ പൈ സ്മാരക ട്രസ്റ്റ് അംഗവും എഴുത്തുകരനുമായ ഡോ.കെ.ചിന്നപ്പ ഗൗഡ, എഴുത്തുകാരന്‍ ഡോ.ഇ.വി.രാമകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലെവിനോ മൊന്തേരോ, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍, കേരള സാഹിത്യ അക്കാദമി അംഗങ്ങളായ ഇ.പി.രാജഗോപാലന്‍, എം.കെ.മനോഹരന്‍, രാവുണ്ണി, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ കെ.വി.കുഞ്ഞിരാമന്‍, എഴുത്തുകാരന്‍ ഡോ.എ.എം.ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുളു അക്കാദമി ചെയര്‍മാന്‍ കെ.ആര്‍.ജയാനന്ദ സ്വാഗതവും ഡി.കമലാക്ഷ നന്ദിയും പറഞ്ഞു.
