
ന്യൂഡല്‍ഹി / തിരുവനന്തപുരം: കുരങ്ങുവസൂരി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. രോഗലക്ഷണങ്ങളില്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവബോധം ഉണ്ടായിരിക്കണം. കര്‍ശന പരിശോധന വേണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സംശയാസ്പദമായ കേസുകള്‍ പരിശോധിക്കുക, രോഗികളുടെ ക്വാൻ്റെന്‍, ആവശ്യത്തിന് പ്രവര്‍ത്തകര്‍ തുടങ്ങിയ നിര്‍ദേശങ്ങളാണ് കത്തില്‍ വ്യക്തമാക്കുന്നത്. യു.എ ഇയില്‍ നിന്ന് കേരളത്തിലെത്തിയ ആള്‍ക്ക് കുരങ്ങുവസൂരിയുടെ ലക്ഷണങ്ങള്‍ പ്രകടമായ സാഹചര്യത്തിലാണ് കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

രോഗിയെ പ്രത്യേകം നിരീക്ഷണത്തിലാക്കി. പരിശോധനയ്ക്കായി സാമ്പിള്‍ പൂനെയിലെ വൈറോളജി ലാബിലേയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. രോഗിയ്ക്ക് പനിയും ശരീര വേദനയും വസൂരിക്ക് സമാനമായ ലക്ഷണങ്ങളുമുണ്ട്. വീട്ടിലുള്ള ആളുകളുമായിട്ട് മാത്രമാണ് ഈ വ്യക്തിക്ക് സമ്പര്‍ക്കമുള്ളത്. പരിശോധന ഫലം വൈകിട്ടോടെ ലഭിക്കുമെന്നും അതിനുശേഷം മാത്രമേ കുരങ്ങുപനി ആണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
