
കൊച്ചി: ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ കുരുക്കിലേക്ക്. കേസില്‍ ജാമ്യമെടുത്ത് വിചാരണ നേരിടാന്‍ പെരിമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. ഇതാടെ 2012 മുതല്‍ തുടങ്ങിയ വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ഈ മാസം തന്നെ കോടതിയില്‍ ഹാജരായി ജാമ്യമെടുക്കാനാണ്, മലയാളത്തിൻ്റെ മഹാനടനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതിയാണ് പുതിയ ഉത്തരവിലൂടെ പെരുമ്പാവൂര്‍ മജിസ്‌ടേറ്റ് കോടതി റദ്ദാക്കിയിരിക്കുന്നത്. അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചത് വനം- വന്യജീവി നിയമപ്രകാരം കുറ്റകരമാണന്ന വാദം കണക്കിലെടുത്താണ് അനുമതി റദ്ദാക്കിയത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതിനെതിരെ ഏലൂര്‍ സ്വദേശി എ.എ പൗലോസും റാന്നി സ്വദേശിയായ മുന്‍ വനം വകുപ്പുദ്യോഗസ്ഥന്‍ ജെയിംസ് മാത്യുവും സമര്‍പ്പിച്ച ഹര്‍ജികളില്‍ വിശദമായ വാദം കേട്ട ശേഷമാണ് ഈ ഉത്തരവ്.
മോഹന്‍ലാലിന് എതിരേ ഉള്ള പ്രോസിക്യൂഷന്‍ പിന്‍വലിക്കാന്‍ ഉള്ള നടപടിയില്‍, മൂന്നാം കക്ഷിയുടെ വാദം കേള്‍ക്കേണ്ടന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി തന്നെ റദ്ദാക്കിയിരുന്നു. ഇതോടെയാണ് കേസ് വീണ്ടും പെരുമ്പാവൂര്‍ കോടതിയുടെ പരിഗണനയിലേക്ക് എത്തിയത്. മൂന്നാം കക്ഷിക്ക് കേസില്‍ ഇടപെടാനുള്ള അവകാശം ശരിവെച്ച ഹൈക്കോടതി, ഇരുവരുടെയും വാദം കൂടി കേട്ട് മൂന്ന് ആഴ്ചക്കകം സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് കോടതിയില്‍ വിശദമായ വാദം നടന്നിരുന്നത്. മോഹന്‍ലാലിൻ്റെ കൈവശം ഉള്ള ആനക്കൊമ്പ് നിയമ വിരുദ്ധമായി കൈവശം വച്ചിട്ടുള്ളതാണ് എന്ന് പരാതിക്കാര്‍ വാദിച്ചപ്പോള്‍, ആനക്കൊമ്പിന് ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് പ്രോസിക്യൂഷനും വാദിക്കുകയുണ്ടായി. ഇരു വാദങ്ങളും കേട്ട കോടതി വിചാരണ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയാണുണ്ടായത്.
മുൻകൂർ ജാമ്യമെടുക്കേണ്ടി വരും
2012 -ല്‍ മോഹന്‍ലാലിൻ്റെ കൊച്ചി തേവരയുള്ള വീട്ടില്‍ ഇന്‍കംടാക്സ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. പിന്നീട് ഇവ വനംവകുപ്പിന് കൈമാറി. സംഭവത്തില്‍ വനം വകുപ്പ് കേസുമെടുത്തു. എന്നാല്‍ കെ.കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്ന് ആനക്കൊമ്പുകള്‍ പണം കൊടുത്തു വാങ്ങിയതാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിയമം പരിഷ്കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് കേസ് പിന്‍വലിക്കാന്‍ എതിര്‍പ്പില്ലെന്ന് എല്‍.ഡി.എഫ് സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു. ഈ തീരുമാനമാണ് കോടതി തള്ളിയിരിക്കുന്നത്.
പെരുമ്പാവൂര്‍ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണ്. ആനക്കൊമ്പ് അനധികൃതമായി കൈവശം വയ്ക്കുന്നത് വനം -വന്യജീവി നിയമ പ്രകാരം അഞ്ച് വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തെളിവുകള്‍ ലാലിന് എതിരായതിനാല്‍ ശിക്ഷ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
