
കേരളത്തിൽ മാർച്ച് 17ന് മെഡിക്കൽ സമരം. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്.
മാർച്ച് 17ന് സംസ്ഥാനത്ത് മെഡിക്കൽ സമരം നടത്തുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 17-ന് രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ചികിത്സയിൽ നിന്നും മാറിനിന്നാണ് മെഡിക്കൽ സമരം നടത്തുക. അഞ്ചു ദിവസത്തിൽ ഒന്ന് എന്ന കണക്കിലാണ് സംസ്ഥാനത്ത് നിലവിൽ ആശുപത്രി അക്രമങ്ങൾ നടക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ ഏതാണ്ട് 200-ലേറെ ആശുപത്രി അക്രമങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ആക്രമണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞിട്ടില്ല. ആശുപത്രി അക്രമങ്ങൾ സംബന്ധിച്ച് കോടതികൾ നൽകിയ നിർദ്ദേശങ്ങളും സംസ്ഥാനത്ത് പാലിക്കപ്പെടാത്തതിൽ ഡോക്ടർമാർ അടങ്ങുന്ന സമൂഹം ആശങ്കയിലുമാണ്.
കോഴിക്കോട് സംഭവത്തിലെ എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക എന്നുള്ളതാണ് ഡോക്ടർമാർ ഒന്നടങ്കം ആവശ്യപ്പെടുന്ന സുപ്രധാന ആവശ്യം. ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവനും വാർത്താസമ്മളെനത്തിൽ പങ്കെടുത്തു.
