
ഹരിയാന: തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഉത്തർപ്രദേശിലെ മഥുരയിലും മറ്റ് തീർഥാടന കേന്ദ്രങ്ങളിലും സന്ദർശനം നടത്തി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ബസിന്‍റെ പിൻഭാഗത്ത് പുകയും തീയും ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികനാണ് വിവരം ബസിലുള്ളവരെ അറിയിച്ചത്.
ബസ് നിർത്തി ആളുകളെ ഇറക്കുമ്പോഴേക്കും തീ പടർന്ന് പിടിക്കുക ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പഞ്ചാബ് സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60 ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബസിന് തീപിടിച്ചത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി യാത്രികരെ ഇറക്കിയെങ്കിലും എട്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ശനിയാഴ്‌ച പുലർച്ചെ 1.30ഓടെ ബസിന്‍റെ പിൻഭാഗത്ത് നിന്നും തീ പടർന്നാണ് അപകടം സംഭവിച്ചത്. പത്ത് ദിവസത്തെ തീർഥാടന യാത്രയുടെ അവസാന ദിവസമാണ് അപകടം സംഭവിച്ചത്. ബസ് നിർത്തിയ ശേഷം നാട്ടുകാർ പൊലീസിലും ഫയർഫോഴ്‌സിലും വിവരമറിയിക്കുകയും തീ അണയ്ക്കാനും ആളുകളെ രക്ഷിക്കാനും ശ്രമിച്ചു.
‘തങ്ങൾ വാടകയ്ക്ക് എടുത്ത ബസാണ് അപകത്തിൽപ്പെട്ടതെന്നും യു.പിയിലെ തീർഥാടന കേന്ദ്രങ്ങളിലെ സന്ദർശനം കഴിഞ്ഞ് വെള്ളിയാഴ്‌ച രാത്രിയോടെയാണ് ഉത്തർപ്രദേശിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്’, -അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ പലരും ആശുപത്രിയിൽ ചികിത്സയിലാണ്.
