
റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 പേർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. 50 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ മാവോവാദി നേതാവിന് ഉൾപ്പടെ കൊല്ലപ്പെട്ടു. അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉള്‍പ്പെടെയുള്ള മാവോവാദികളാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ബസവരാജ്. 1970 മുതല്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു. മാവോവാദി നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഛത്തീസ്ഗഡ് പോലീസിൻ്റെ ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡി.ആര്‍.ജി) അംഗങ്ങളാണ് വനമേഖലയില്‍ പരിശോധന നടത്തിയത്. നാരായണ്‍പൂര്‍, ബിജാപൂര്‍, ദന്തേവാഡ ജില്ലകളില്‍ നിന്നുള്ള ഡി.ആര്‍.ജി അംഗങ്ങളാണ് പരിശോധനയിൽ പങ്കെടുത്തത്. ഈ സമയം മാവോവാദികള്‍ സുരക്ഷാ സേനക്ക് നേരെ വെടിയുതിര്‍ത്തു എന്നാണ് വിവരം. ഇതോടെ സൈന്യം തിരിച്ചടിക്കുകയാണുണ്ടായത്.
