
മൂന്നു വയസ്സുള്ള മകളെ തനിയെ കാറിലിരുത്തി തൊട്ടടുത്ത ടാർജറ്റ് സ്റ്റോറിൽ സാധനങ്ങൾ വാങ്ങാൻ പോയ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു. മാർസി ടയ്‌ലറാണ്(36) അറസ്റ്റിലായത്. ഞായറാഴ്ച നോർത്ത് ഗ്രാന്റ് പാർക്ക് വെ ടാർജറ്റ് പാർക്കിംഗ് ലോട്ടിലായിരുന്നു സംഭവം.
സ്റ്റാർട്ടാക്കി നിർത്തിയിട്ടിരുന്ന കാറിൽ മൂന്നു വയസ്സുകാരിയെ തനിയെ കണ്ട ആരോ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോൾ കുട്ടിയെ തനിയെ കാറിൽ കണ്ടെത്തി.

മിനിട്ടുകൾക്കുള്ളിൽ മാതാവു തിരിച്ചെത്തി. പോലീസ് ചോദ്യം ചെയ്തപ്പോൾ അഞ്ചു മനിട്ടു മാത്രമാണ് സ്‌റ്റോറിൽ ചിലവഴിച്ചതെന്നായിരുന്നു ഇവരുടെ മറുപടി. പോലീസിൻ്റെ വിശദമായ അന്വേഷണത്തിൽ 30 മിനിട്ട് കുട്ടി കാറിൽ തനിയെയായിരുന്നു എന്നു കണ്ടെത്തി.
ഇതിനെ തുടർന്നാണ് കുട്ടിക്ക് അപകടകരമാം വിധം കാറിൽ ഒറ്റക്ക് വിട്ട കുറ്റത്തിന് ഇവരെ പോലീസ് അറസ്റ്റു ചെയ്ത് ഹാരിസ്‌കൗണ്ടി ജയിലടച്ചത്. ഇവർക്ക് 25,000 ഡോളറിൻ്റെ ജാമ്യം പിന്നീട് അനുവദിച്ചു. ടെക്‌സസ്സിൽ ശക്തമായ ചൂട് ആരംഭിച്ചതിനാൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും, കാറിനകത്തു കുട്ടികളെ തനിയെ വിടരുതെന്നും പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
