
മധൂർ / കാസർകോട്: പഞ്ചായത്തിൽ വോട്ടർപട്ടിക അച്ചടിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി കൂട്ടുകൂടി ബി.ജെപി ഭരണ സമിതി നടത്തിയ അഴിമതി സമഗ്രമായി അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് മധൂർ പഞ്ചായത്ത് പാർലിമെണ്ടറി കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചില ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഫണ്ട് തട്ടിയെടുക്കാനുള്ള ബി.ജെ.പി ഭരണ സമിതിയുടെ ചെയ്‌തികൾക്കെതിരെ ഫെബ്രുവരി അഞ്ചിന് രാവിലെ എൽ.ഡി.എഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തുമെന്നും അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടർ പട്ടിക പുതുക്കാൻ 2023 ഒക്ടോബറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് മറയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌ത് കോപ്പിയെടുക്കേണ്ടുന്ന പ്രവർത്തിയിലാണ് ഈ വെട്ടിപ്പ് നടത്തിയത്.

കേവലം 50000 രുപയ്ക്കുള്ളിൽ ചിലവു വരുമായിരുന്നിടത്ത് 809000/- രൂപയുടെ അഴിമതി നടത്താൻ ശ്രമിക്കുകയും 617000/- രൂപ തട്ടിയെടുക്കുകയും ചെയ്‌തുവെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പഞ്ചായത്തിൽ റോഡിനിരുവശവും വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കാൻ എന്ന പേരിൽ ഒരുകോടി രൂപയുടെ പ്രോജക്ട് ഭരണസമിതിയിൽ ചർച്ചചെയ്യാതെ ഡി.പി.സി അംഗീകാരം നേടിയെടുക്കാനുള്ള ശ്രമവും ഉണ്ടായി. ഇതിന് പിറകിൽ വൻ അഴിമതിയാണ് ലക്ഷ്യമിട്ടത്. കഴിഞ്ഞ ഭരണ സമിതി യോഗത്തിൽ ഈ വിഷയങ്ങൾ എൽ.ഡി.എഫ് അംഗകൾ ഉയർത്തികൊണ്ടു വരികയും, ഈ വിഷയം അജണ്ടയായി വെച്ച് പ്രത്യേക യോഗം ചേരാൻ തീരുമാനമാവും ചെയ്‌തു.
വാർത്താ സമ്മേളനത്തിൽ മധൂർ പഞ്ചായത്ത് അംഗങ്ങളായ സി.ഉദയകുമാർ, ബഷീർ പി.എ, അബ്ദുൽ ജലീൽ, നസീറ മജീദ്, സി.പി.എം ലോക്കൽ സെക്രട്ടറി എം.കെ രവീന്ദ്രൻ, എ.രവീന്ദ്രൻ, കെ.ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
