
കാസർകോട്: ജില്ലയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങളും പീഡനങ്ങളും തടയാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തില്‍ വിജിലന്റ് ഗ്രൂപ്പുകള്‍ വരുന്നു. സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ക്കൊപ്പം മദ്യം, മയക്കുമരുന്ന് എന്നിവക്കെതിരെ ജാഗ്രതയും പ്രതിരോധവും വിജിലന്റ്‌സ് ഗ്രൂപ്പ് പ്രവര്‍ത്തനത്തിൻ്റെ ഭാഗമാണ്. തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍മാന്‍ എന്നിവര്‍ അധ്യക്ഷരായി രൂപികരിക്കുന്ന സമിതിയില്‍ സന്നദ്ധപ്രവര്‍ത്തകരോടൊപ്പം പോലിസ്, എക്‌സൈസ് ഉദ്യോഗസ്ഥരും അഭിഭാഷകര്‍ ഉണ്ടാകും.
കിലയുടെ നേതൃത്വത്തില്‍ വിജിലന്റ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് കാസർകോട് ജില്ലയിലെ 186 കേന്ദ്രങ്ങളിലായി ദ്വിദിന പരിശീലനവും നൽകുന്നുണ്ട്. പരിശീലനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ നിര്‍വ്വഹിച്ചു. കിലാ കോ-ഓര്‍ഡിനേറ്റര്‍ പപ്പന്‍ കുട്ടമത്ത് അധ്യക്ഷനായിരുന്നു. കുടുംബശ്രീ ഡി.എം.സി. ടി.ടി.സുരേന്ദ്രന്‍, ഡി.പി.എം. ആരതി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
