
ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് എല്ലാ അനുമതികളും ഉടൻ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചത്. കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
‘വര്‍ധിച്ചു വരുന്ന റെയില്‍ ഗതാഗത ആവശ്യങ്ങള്‍ കുറ്റമറ്റ നിലയില്‍ നിറവേറ്റാന്‍ നിലവിലെ റെയില്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്നത് അർധ അതിവേഗ പാതയുടെ നിർമാണത്തിൻ്റെ ആവശ്യകത പരിഗണിക്കണം.

നിലവിലുള്ള റെയില്‍ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തലിനായുള്ള പദ്ധതികളും വേണം. കൂടുതല്‍ എകസ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു’- ധനമന്ത്രി കെ.എന്‍ ബാലഗോപാലിൻ്റെ ഓഫീസ് അറിയിച്ചു.
ഈവര്‍ഷത്തെ കടമെടുപ്പ് പരിധി ജി.എസ്,ഡി.പിയുടെ മൂന്നര ശതമാനമായി ഉയര്‍ത്തണം. ഉപാധിരഹിത കടമെടുപ്പ് അനുവാദവും ഉറപ്പാക്കണം. കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവ മുന്‍വര്‍ഷങ്ങളില്‍ എടുത്ത വായ്‌പ ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും കടപരിധിയില്‍ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ജിഎസ്.ടിയിലെ കേന്ദ്ര- സംസ്ഥാന നികുതി പങ്ക് വയ്ക്കല്‍ അനുപാതം നിലവിലെ 60:40 എന്നത് 50:50 ആയി പുനര്‍നിര്‍ണയിക്കണം എന്നീ ആവശ്യങ്ങളും സംസ്ഥാനം ഉന്നയിച്ചു.
കേന്ദ്ര ബജറ്റില്‍ 5000 കോടി രൂപയുടെ ‘വിസില്‍ പാക്കേജ്’ പ്രഖ്യാപിക്കണം. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാതയുടെ നിർമാണം ഉള്‍പ്പെടെ പദ്ധതികള്‍ക്കായും അടിയന്തരമായി 5000 കോടി രൂപ വേണം. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം നിലവിലെ 60 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉയര്‍ത്തണം.
ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് കീഴിലെ ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനാന്തര ചരക്കുകൂലിയും കൈകാര്യ ചെലവും റേഷന്‍ വ്യാപരികളുടെ കമ്മീഷനും വര്‍ധിപ്പിക്കണം. ആശ, അങ്കണവാടി ഉള്‍പ്പെടെ വിവിധ സ്‌കീം തൊഴിലാളികളുടെയും പ്രവര്‍ത്തകരുടെയും ഓണറേറിയം ഉയര്‍ത്തണം. എന്‍.എസ്.എ.പിയിലെ ക്ഷേമ പെന്‍ഷന്‍ തുകകള്‍, സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്, ഭവന നിര്‍മ്മാണ പദ്ധതികളിലെ കേന്ദ്ര സര്‍ക്കാര്‍ വിഹിതം തുടങ്ങിയവയും ഉയര്‍ത്തണം.
