
വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ സന്ദേശങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും പ്രത്യേക നിർദ്ദേശം നൽകി. ഇത്തരം ചർച്ചകൾക്ക് അനുവാദം നൽകുന്ന ഗ്രൂപ്പ് അഡ്‌മിൻമാരെയും കേസിൽ പ്രതിയാക്കും.

സമീപകാലത്ത് കേരളത്തിലുണ്ടായ കൊലപാതകങ്ങളിൽ നേരിട്ട് പങ്കെടുത്തവരുടെയും ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നൽകി സഹായിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും.
ക്രിമിനൽ സംഘങ്ങളുടെ പണത്തിന്‍റെ സ്രോതസ് കണ്ടെത്തി നടപടിയെടുക്കും. നിർദ്ദേശങ്ങൾ നടപ്പിലാക്കിയതു സംബന്ധിച്ച് ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയും മേഖല ഐ.ജിമാരും എല്ലാ ആഴ്ചയും ഡി.ജി.പിക്ക് റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.
