
കൊച്ചി: ആന്ധ്രയിലും ഒഡിഷയിലും അടക്കം വിവിധ സംസ്ഥാങ്ങളിൽ കഞ്ചാവ് വിളവെടുപ്പിന് തുടക്കമായതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനത്തെ പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർ.
കിലോയ്ക്ക് 2,000 രൂപയെന്ന നിരക്കിന്മേല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് സുലഭം ലഭിക്കുന്നതോടെ വലിയ ലാഭം കൊയ്യാനും എളുപ്പം വിറ്റഴിക്കാനും കേരളത്തെ ആശ്രയിക്കുന്നവരാണ് ഇടനിലക്കാർ. അന്യസംസ്ഥാന തൊഴിലാളികളിൽ ചിലരും പെട്ടന്ന് പണം കണ്ടെത്താൻ ചില യുവാക്കളും, കഞ്ചാവ് കടത്തിൽ സജീവമാണ്.
കേരളത്തിലേക്കുള്ള കഞ്ചാവ് ഒഴുക്കു തടയാന്‍ പോലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സുമായി ചേര്‍ന്ന് എക്‌സൈസും പ്രത്യേകം ‘ഓപ്പറേഷന്‍’ തയ്യാറാക്കി. ട്രെയിന്‍ മുതല്‍ ബൈക്ക് വരെയുള്ള വാഹനങ്ങള്‍ അതിര്‍ത്തിയിലടക്കം പരിശോധനയ്ക്ക് വിധേയമാക്കും. കഞ്ചാവ് കടത്തുന്നവരെ പിടികൂടാന്‍ ഷാഡോ, ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ടീം എന്നിങ്ങനെ എല്ലാ സംഘങ്ങളെയും അണിനിരത്തിയാണ് പരിശോധന.

ആന്ധ്രായിലെ വിശാഖപട്ടണം, പഠേരു, തൂണി, ശ്രീകാകുളം, കരീംനഗര്‍. ഒഡിഷയിലെ ബ്രഹ്മപൂര്‍, റായ്ഗഡ്, മോഹന, ജഗപതി. എന്നീ സഥലങ്ങളിൽ ആറ് മാസം കൃഷി, പിന്നെ വിറ്റഴിക്കല്‍ സീസണുമാണ്. ജൂണ്‍ ജൂലായ് മാസങ്ങളില്‍ കൃഷിയിറക്കി ഡിസംബര്‍ ജനുവരി മാസങ്ങളിലായാണ് വിളവെടുക്കുന്നത്. ജനുവരി മുതല്‍ ഉണക്കി സൂക്ഷിക്കും. പിന്നെ വിറ്റഴിക്കല്‍ സീസണാണ്. ജനവരി മുതൽ കേരളത്തിൽ കഞ്ചാവ് വേട്ട സ്ഥാക്തമാക്കിയിട്ടുണ്ട്. ഇതിനകം നിരവധിപേർ വലയിലായിട്ടുണ്ട്. അവരിൽ നിന്നും ലഭിച്ച വിവരങ്ങളാണ് കൂടുതൽ ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്.
