
കാസർകോട്: 24 മണിക്കൂറും പോസ്റ്റ്മോർട്ടത്തിന് സൗകര്യമുള്ള സംസ്ഥാനത്തെ ഏക ആശുപത്രിയാണ് കാസർകോട് ജനറൽ ആശുപത്രി. എന്നാൽ ഇവിടെ തുടർച്ചയായ പ്രതിസന്ധിയാണ്. പോസ്റ്റ്മോർട്ടം മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. ആകെയുള്ള രണ്ട് ഡോക്ടർമാരിൽ ഒരാൾ സ്ഥലം മാറിപോയതും മറ്റൊരാൾ അവധിയെടുത്തതുമാണ് പോസ്റ്റ്മോർട്ടം മുടങ്ങാനുള്ള പ്രധാന കാരണം. പോസ്റ്റുമാർട്ടത്തിനായി മോർച്ചറിയിൽ എത്തിക്കുന്ന മൃതദേഹം ഡോക്ടർ ഇല്ലാത്തതിനാൽ പരിയാരത്തേക്ക് മാറ്റുന്നതും ബന്ധുക്കളുടെ ദുരിതം ഇരട്ടിയാക്കുന്നു. ദുഃഖിതരായ ബന്ധുക്കളെ സർക്കാർ കൂടുതൽ ദുരിതത്തിലാക്കുകയാണ് ചെയ്യുന്നത്. സംഭവത്തിൽ വലിയ പ്രതിഷേധം ഉയരുകയാണ്. മരിച്ചവരുടെ ബന്ധുക്കൾ പ്രതിഷേധിക്കേണ്ട ദുരവസ്ഥയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.
ഇന്നലെ രാത്രി ഹൃദയാഘാതം മൂലം മരിച്ച മൂളിയാർ സ്വദേശി അച്യുതൻ്റെ മൃതദേഹം ഇന്ന് രാവിലെയാണ് ജനറൽ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചത്. ഉച്ചവരെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഉച്ചയ്ക്കുശേഷം പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾക്ക് നിർദേശം നൽകി. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിൽ ഫോറൻസിക് സർജൻ ഇല്ലെന്നും, പകരം അനസ്തേഷ്യ സർജനാണ് ഇന്ന് പോസ്റ്റ്മോർട്ടം നടത്തുന്നതെന്നും മനസ്സിലായത്. ഇതോടെ ബന്ധുക്കൾ പ്രതിഷേധം അറിയിച്ചു. പൈവളികയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികൻ്റെ മൃതദേഹം ഒരു മണിക്കൂറിൽ അധികമാണ് ആംബുലൻസിൽ വെയിലത്ത് കിടത്തിയത്. ഫ്രീസർ സൗകര്യമുണ്ടായിട്ടും, മൃതദേഹം ഫ്രീസറിലേക്ക് മാറ്റാൻ പോലും അധികൃതർ തയ്യാറായില്ല. വലിയ അനാദരവാണ് മൃതദേഹത്തോട് കാണിച്ചത്. രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണയാണ് ഇവിടെ പോസ്റ്റ്മോർട്ടം മുടങ്ങിയത്. അഞ്ചു ഡോക്ടർ വേണ്ടിടത്ത് രണ്ടുപേർ മാത്രമാണ് ആശുപത്രിയിൽ ഉണ്ടായത്. ഇതിൽ ഒരാൾ സ്ഥലംമാറ്റം വാങ്ങിപ്പോയതോടെ രാത്രിയിലുള്ള പോസ്റ്റ്മോർട്ടം സൗകര്യവും ഇല്ലാതായി. മറ്റൊരാൾ ലീവെടുത്തൽ പോസ്റ്റുമാർട്ടം മുടങ്ങുന്ന അവസ്ഥ.
