
പട്ടയ വിതരണം ചെയ്യുന്ന പരിപാടിയിൽ യുവതിയെ കർണാടക മന്ത്രി മുഖത്തടിച്ച സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല രംഗത്തെത്തി.
ബി.ജെ.പിയുടെ മന്ത്രിമാരുടെ തലയിൽ അഹങ്കാരം കയറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ചെങ്കോട്ടയിൽ സ്ത്രീകളെ ബഹുമാനിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ഇങ്ങനെയാണോ നിങ്ങൾ ഇന്ത്യയിലെ സ്ത്രീകളെ സംരക്ഷിക്കുന്നതും അവർക്ക് സുരക്ഷ നൽകുന്നതും. സ്ത്രീയെ പരസ്യമായി മർദ്ദിച്ച മന്ത്രിയെ പുറത്താക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും സുർജേവാല വിമർശിച്ചു. മന്ത്രി യുവതിയെ അടിക്കുന്ന സംഭവം ക്യാമറയിൽ പതിഞ്ഞതോടെയാണ് വിവാദമായത്. കർണാടകയിലെ അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണയാണ് യുവതിയുടെ മുഖത്തടിച്ചത്. ചാമരാജനഗർ ജില്ലയിൽ സംഘടിപ്പിച്ച പട്ടയവിതരണ പരിപാടിയിലാണ് സംഭവം.
പട്ടയം ലഭിക്കാത്തത് ചോദ്യം ചെയ്ത യുവതിയെയാണ് ക്ഷുഭിതനായ മന്ത്രി മുഖത്തടിച്ചത്. എന്നാൽ അടിയേറ്റിട്ടും യുവതി മന്ത്രിയുടെ പാദങ്ങളിൽ തൊട്ടുവണങ്ങുന്നത് കാണാം. സോമണ്ണ പിന്നീട് മാപ്പ് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
