
കാസർകോട്: ജില്ലയിലെ കാഞ്ഞങ്ങാട് ഇഖ്ബാല്‍ സ്‌കൂള്‍ പരിസത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘം. കഴിഞ്ഞ ദിവസം രാത്രി സ്‌കൂള്‍ പരിസരത്ത് ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെ ലഹരിസംഘം ആക്രമണം നടത്തി.
ലഹരിമുക്ത ജാഗ്രതാ സമിതി പ്രവര്‍ത്തകരായ ഷറഫുദ്ദീന്‍, അബ്ദുല്‍ സമദ്, ജുനൈഫ് എന്നിവര്‍ പരിക്കേറ്റ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമി സംഘം തങ്ങളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് നാട്ടുകാരുടെ പരാതി. ലഹരിസംഘത്തിൻ്റെ കൈവശം തോക്കുണ്ടായിരുന്നു. ഇത് കാട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. വാഹനം ഉപയോഗിച്ച് കൊലപ്പെടുത്താനായിരുന്നു നീക്കം. നാട്ടിലെ ലഹരിസംഘത്തിനെതിരെ പ്രതികരിക്കുന്നതാണ് പ്രതികാരത്തിന് കാരണമെന്നും യുവാക്കള്‍ പറയുന്നു.

അതേസമയം,സ്കൂള്‍ പരിസരത്തുള്ള ലഹരി സംഘങ്ങള്‍ക്കെതിരെ നാട്ടുകാരുടെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പൊലീസ് ശക്തമായ നടപടി സ്വീകരിച്ചിരുന്നു. സമീപത്ത പള്ളിക്കമ്മറ്റിയും ശക്തമായി രംഗത്തെത്തി. മയക്കുമരുന്ന് വില്‍പ്പനക്കാരെ മഹല്ലില്‍ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടേയുള്ള നടപടികളുണ്ടായി. ഇതോടെ പ്രദേശം ലഹരി മുക്തമായിരുന്നു. ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോഴത്തെ ആക്രമണം.
