കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ താല്പര്യമില്ലെന്ന് കമൽനാഥും; രാജസ്ഥാനിലും പ്രതിസന്ധി തുടരുന്നു; കോൺഗ്രസിൽ സംഭവിക്കുന്നത്

  • Post category:news
  • Reading time:1 min read
You are currently viewing കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ താല്പര്യമില്ലെന്ന് കമൽനാഥും; രാജസ്ഥാനിലും പ്രതിസന്ധി തുടരുന്നു; കോൺഗ്രസിൽ സംഭവിക്കുന്നത്

കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ താല്പര്യമില്ലെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനില്ലെന്ന് പറഞ്ഞ കമല്‍നാഥ് അശോക് ഗെഹ്‌ലോട്ടുമായി സംസാരിക്കാനില്ലെന്നും വ്യക്തമാക്കി.

രാജസ്ഥാന്‍ പ്രതിസന്ധി കനക്കുന്നതിനിടെ ഡല്‍ഹിയിലെത്തിയ കമല്‍നാഥ് മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയ കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ താല്പര്യമില്ലെന്നും നവരാത്രി ആശംസകള്‍ നേരാനാണ് എത്തിയതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

നേരത്തെ, രാജസ്ഥാന്‍ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കമല്‍നാഥിനെ ഇറക്കി പരിഹാരം കണ്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ ഗഹലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് ഗാന്ധി കുടുംബം പിന്തുണക്കാനിടയില്ല. രാജസ്ഥാന്‍ മുഖ്യമന്ത്രി പദം സച്ചിന്‍ പൈലറ്റിന് നല്‍കാനാവില്ലെന്ന് അദ്ദേഹം കടുപിടുത്തം തുടരുന്ന സാഹചര്യത്തിലാണിത്.

2020-ല്‍ സച്ചിന്‍ ഒരുപറ്റം എം.എല്‍.എമാരുമായി ചേര്‍ന്ന് സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചത് ചൂണ്ടിയാണ് ഇവരുടെ പ്രതിഷേധം. പ്രശ്നപരിഹാരത്തിനായി ഡല്‍ഹിയില്‍നിന്നെത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്കും എം.എല്‍.എമാര്‍ ഇനിയും തയ്യാറായിട്ടില്ല. അശോക് ഗെഹ്‌ലോ പക്ഷത്തുള്ള 90 എം.എല്‍.എമാരാണ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.

അതേസമയം, രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. അജയ് മാക്കനും കെ.സി. വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കളുമായാണ് അദ്ദേഹം ചര്‍ച്ച ചെയ്തത്.

0Shares