
മഞ്ചേശ്വരം എം.എൽ.എക്കെതിരായ ജ്വല്ലറി തട്ടിപ്പ് കേസുകൾ കാസർകോട് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. കൂടുതൽ കേസുകൾ വന്ന സാഹചര്യത്തിലാണ് കേസുകൾ ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് കാസർകോട് എസ്പി ഡി. ശിൽപ്പ അറിയിച്ചു.

ജ്വല്ലറി നിക്ഷേപത്തട്ടിപ്പിന് പിന്നാലെയാണ് മഞ്ചേശ്വരം എം.എൽ.എ എം. സി കമറുദ്ദീനെതിരെ ചെക്ക് കേസും പുറത്ത് വന്നത്. 78 ലക്ഷം രൂപയുടെ വണ്ടി ചെക്കുകൾ നൽകി എം.എൽ.എ വഞ്ചിച്ചെന്നാണ് പരാതി. കള്ളാർ സ്വദേശികളായ രണ്ട് ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരാണ് പരാതി നൽകിയത്. എം.സി.കമറുദ്ദീൻ ഒപ്പിട്ട വണ്ടിച്ചെക്കുകളുടെ പകർപ്പ് പുറത്ത് വിട്ടിരുന്നു.
