
കോവിഡിനെ ചെറുക്കാനായി രാജ്യമിന്ന് ജനതാ കർഫ്യൂവിൽ. ആശുപത്രികളും മാധ്യമങ്ങളും അടക്കം അവശ്യസേവനങ്ങളിൽ ഏർപ്പെടുന്നവരൊഴികെ എല്ലാവരും വീട്ടിൽത്തന്നെ കഴിഞ്ഞ് കർഫ്യൂ നടപ്പാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. കേരള സർക്കാരും ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 7 ആരംഭിച്ച കർഫ്യൂ രാത്രി 9 വരെ ഇന്ത്യയൊട്ടാകെ സ്തംഭിപ്പിക്കും.
രാജ്യത്തെ ജനങ്ങള്‍ നാളെ സ്വമേധയാ വീട്ടിലിരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയം മറ്റിവെച്ച് പ്രതിപക്ഷ പാര്‍ട്ടികളും ജനത കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിവിധ മേഖലകളിലെ പ്രമുഖരും പ്രധാനമന്ത്രിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. രാവിലെ 7 മുതൽ രാത്രി 9 വരെ കെഎസ്ആർടിസി ഒരു സർവീസും നടത്തില്ല. ഒഴിച്ചുകൂടാനാവാത്ത വിഭാഗങ്ങളിൽ നാമമാത്രമായ ജീവനക്കാരേ ജോലിയിലുണ്ടാകൂ.

രാജ്യമാകെ നാലായിരത്തോളം ട്രെയിനുകൾ റദ്ദാക്കി. എല്ലാ കച്ചവട സ്ഥാപനങ്ങളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. ജനതാ കര്‍ഫ്യുവിന് എല്ലാ മേഖലയില്‍നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നു. ബസ്, ടാക്സി, മെട്രോ തുടങ്ങി പൊതുഗതാഗത സംവിധാനം നിശ്ചലമായി.സംസ്ഥാനങ്ങള്‍ ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി നിയന്ത്രണം കടുപ്പിക്കുകയും ചെയ്തു. 3,700 സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
ഞായറാഴ്ച ആഭ്യന്തര സര്‍വീസ് നടത്തില്ലെന്ന് ഇന്‍ഡിഗോ, ഗോ എയര്‍ തുടങ്ങിയ വിമാന കമ്പനികള്‍ അറിയിച്ചിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് സംഘടനയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വ്യാപാര സ്ഥാനങ്ങളും അടയ്ക്കുമെന്ന് കണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സും അറിയിച്ചിരുന്നു.
