
ബേഡകം / കാസർകോട്: തെരെഞ്ഞെടുപ്പ് ദിവസം ബൂത്തിന് പുറത്തുവെച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ അപമാനിച്ച സംഭവത്തിൽ വൻ പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസിന് എതിരെ പോലീസ് കേസെടുത്തിരുന്നു.
കുറ്റക്കാരായ യൂത്ത് കോൺഗ്രസുകാരെ ഉടൻ അറസ്റ്റ് ചെയ്‌ത് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
അതിനിടെ, കേസന്വേഷണ ചുമതലയുള്ള ബേഡകം പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളരിക്കുണ്ട് സ്വദേശി വിജയനാണ് ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായത്.

തിങ്കളാഴ്‌ച രാവിലെ പോലീസ് സ്റ്റേഷന് സമീപത്തെ കുർട്ടേഴ്‌സിൽ വെച്ചാണ് വിഷം കഴിച്ചത്. അവശ നിലയിൽ കണ്ടതിനെ തുടർന്ന് പോലീസുകാരാണ് കാസകോട്ടെയും തുടർന്ന് മംഗളുരുവിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടന്നാണ് ഡോക്ടർമാർ പറയുന്നത്. അതിനിടെ ആശുപത്രിയിൽ എത്തി മജിസ്ട്രറ്റിൻ്റെ സാന്നിധ്യത്തിൽ ഇന്നുതന്നെ എസ്.ഐയുടെ മൊഴിയെടുത്തേക്കും.
പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ പരാതി വ്യാജമാണെന്നും രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ ആത്മഹത്യക്ക് ശ്രമിച്ചതെന്നും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണവും നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി വരികയാണ്.

ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസിനെതിരെ കൊലവിളി നടത്തിയെന്ന് ആരോപിച്ച് യു.ഡി.എഫ് ബേഡഡുക്ക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്‌ച പ്രതിഷേധ റാലിയും പൊതുയോഗവും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ബേഡകത്തെ രാഷ്ട്രീയവസ്ഥയെ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കി. പോലീസ് ഉദ്യോഗസ്ഥൻ്റെ ആത്മഹത്യാ ശ്രമത്തിൽ ജില്ലാ പോലീസ് ചീഫിൻ്റെ നേതൃത്വത്തിൽ ഡിപ്പാർട്ട്മെണ്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Report: Peethambaran Kuttikol
