
ദില്ലി: ഇറാനിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദേശം നൽകി ഇന്ത്യൻ എംബസി. പൗരന്മാരോട് ഇറാൻ വിടണമെന്നാണ് നിർദ്ദേശം. ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നുമാണ് നിർദേശത്തിലുണ്ട്. സംഘർഷം നടക്കുന്ന മേഖലകൾ ഒഴിവാക്കി വേണം യാത്ര ചെയ്യാനെന്നും പൗരന്മാരോട് എംബസി നിർദേശിച്ചു.പതിനായിരത്തിൽ അധികം ഇന്ത്യൻ പൗരന്മാർ ഇറാനിലുള്ളതയാണ് കണക്ക്. വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ എല്ലാ പൗരന്മാരോടും വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടാൻ ഇറാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.
യാത്രാ, തിരിച്ചറിയൽ രേഖകൾ തയ്യാറാക്കി സൂക്ഷിക്കാനും, പ്രാദേശിക സംഭവവികാസങ്ങൾ നിരീക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ എത്രയും വേഗം നിർദ്ദേശങ്ങൾ അനുസരിക്കണം. ആവശ്യമായ സഹായത്തിനായി അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകളും ഇമെയിൽ ഐഡിയും നൽകിയിട്ടുണ്ട്. ഇറാനിൽ തുടരുന്ന സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 2,000 കടന്നതയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിഷേധക്കാർക്ക് അമേരിക്കയുടെ പിന്തുണയുണ്ട് എന്നതും സംഘർഷങ്ങളുടെ ഭീകരത വർധിപ്പിക്കുന്നു. നിരവധി സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രതിഷേധം അടിച്ചമർത്താനുള്ള ശ്രമമാണ് മരണ സംഖ്യ കൂടുന്നതിന് കാരണം.
