
മോൻസൻ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നടത്തിയ പരാമർശങ്ങൾ തന്‍റെ അറിവോടെയല്ലെന്ന് ഐ.ജി ജി.ലക്ഷ്‌മണ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.ജി ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് കത്തു നൽകി. ഹർജി പിൻവലിക്കണമെന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളില്‍ തനിക്ക് ലഭിച്ച നോട്ടീസിന് മറുപടിയായി എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും കേസില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ക്രിമിനല്‍ എം.സിയിലെ പരാമര്‍ശങ്ങളാണ് തന്‍റെ അറിവോടെയല്ലെന്ന് ഐ.ജി ലക്ഷ്‌മണ സര്‍ക്കാരിനെ അറിയിച്ചത്.

സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു ഹര്‍ജിയിലെ പരാമര്‍ശം. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തുവരികയും ചെയ്‌തു.
ഹർജി വിവാദമായതോടെ അച്ചടക്ക നടപടി ഒഴിവാക്കാനാണ് വിഷയത്തില്‍ വിശദീകരണം നല്‍കി ഐ.ജി ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയത്.
