
കൊച്ചി: ദേശീയപാതയിലെ കുഴിയില്‍ വീണ് ഹോട്ടല്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി. കുഴികൾ എത്രയും പെട്ടെന്ന് അടയ്ക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എന്‍എച്ച്എഐ) കേരള റീജിയനല്‍ ഓഫിസര്‍ക്കും പാലക്കാട്ടെ പ്രൊജക്ട് ഡയറക്ടര്‍ക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്.
ശനിയാഴ്‌ച കോടതി ഉണ്ടായിരുന്നില്ല. എന്നാൽ വാർത്തകൾ ശ്രദ്ധയിൽപെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റോഡിലെ കുഴി അടയ്ക്കാൻ അടിയന്തരമായി നിർദ്ദേശം നൽകിയത്. അമിക്കസ് ക്യൂറി വഴിയാണ് നിര്‍ദ്ദേശം നല്‍കിയത്.

വെള്ളിയാഴ്‌ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ ഹാഷിം പിന്നാലെ വന്ന വാഹനമിടിച്ച് മരിച്ചത്. ഹാഷിമിന്റെ സ്‌കൂട്ടറിന് തൊട്ടുപിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനം ഹാഷിമിൻ്റെ ദേഹത്ത് കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ഹാഷിം മരണമടഞ്ഞു.
രാത്രി തന്നെ നാഷണല്‍ ഹൈവേ അധികൃതര്‍ റോഡിലെ കുഴിയടച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കേസെടുത്ത് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ദേശീയപാത അതോറിറ്റിയെ കുറ്റപ്പെടുത്തിയ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ദേശീയ പാതയിലെ കുഴികൾ അടയ്ക്കാത്ത കരാറുകാർക്കും അവർക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
