
കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് മുൻ ഇടുക്കി എം.പി ജോയ്‌സ് ജോർജ്. പ്രസ്താവന പിൻവലിച്ച ജോയ്‌സ് ജോർജ് പരസ്യമായി മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ വെച്ചാണ് ജോയ്‌സ് രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെ ബന്ധപ്പെടുത്തി അശ്ലീല പരാമര്‍ശം നടത്തിയത്.
രാഹുലിന് മുന്നിൽ പെൺകുട്ടികൾ കുനിഞ്ഞും വളഞ്ഞും നിൽക്കരുതെന്നും അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു പരാമശം. രാഹുലിനെ സ്ത്രീകള്‍ സൂക്ഷിക്കണമെന്നും ഭയക്കണമെന്നും ജോയ്‌സ് പറഞ്ഞിരുന്നു. രാഹുലിനെതിരെ നടത്തിയ പരാമശത്തിൽ ജോയ്സിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നുവന്നത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

പരാമശം നിര്‍ഭാഗ്യകരവും വേദനാജനവകവുമാണെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി പറഞ്ഞു. കേരളത്തിൽ നിന്നും അത്തരത്തിലൊരു പരാമശമുണ്ടാകാൻ പാടില്ലായിരുന്നുവെന്നും ജോയ്സ് കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാമശം വിവാദമായതോടെ ജോയ്സ്‍ ജോര്‍ജിനെ തിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് എൽഡിഎഫ് രീതിയല്ലെന്ന് പറഞ്ഞു.
രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിന് എതിരെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യൂത്ത് കോൺഗ്രസ് ഇന്ന് ഉച്ചയ്ക്ക് ജോയ്സ് ജോർജ്ജിന്‍റെ വീട്ടിലേയ്ക്ക് മാർച്ച് നടത്തി. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ഇതിനോടകം സെക്രട്ടിയേറ്റിലേക്ക് മാർച്ച് നടത്തി.
